കാസർഗോഡ്: ജില്ലയിലെ ടെസ്‌റ്റ് പോസിറ്റീവിറ്റി നിരക്ക് കൂടുതലുള്ള തദ്ദേശ സ്‌ഥാപനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക നിരീക്ഷണ സംഘത്തെ നിയോഗിച്ചു. പോലീസ്, ആരോഗ്യം,റവന്യൂ ഉദ്യോഗസ്‌ഥരും സെക്‌ടർ മജിസ്‌ട്രേറ്റുമാരും അടങ്ങുന്ന സംയുക്‌ത നിരീക്ഷണ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.
കോവിഡ് പരിശോധനാ നിരക്ക് കുറവുള്ളതും, ടെസ്‌റ്റ് പോസിറ്റീവിറ്റി നിരക്ക് കൂടുതലുള്ളതുമായ തദ്ദേശ സ്ഥാപനങ്ങളിലാണ് സംഘം പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തുക. ഇവർ ഓരോ പ്രദേശങ്ങളിലും സന്ദർശിച്ച് പരിശോധന കുറയാനുള്ള കാരണങ്ങളും, പരിശോധന വർധിപ്പിക്കാനുള്ള നടപടികളും പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പ്രതിനിധികളുമായും ഉദ്യോഗസ്‌ഥരുമായും ചർച്ച ചെയ്യും.
കോവിഡ് പോസിറ്റീവ് ആയ വ്യക്‌തികളുടെ വിവരങ്ങൾ ശേഖരിച്ച് പ്രാഥമിക സമ്പർക്കത്തിൽപ്പെട്ട എല്ലാവരെയും കോവിഡ് പരിശോധനക്ക് വിധേയമാക്കും. കൂടാതെ, ഓട്ടോ-ടാക്‌സി ഡ്രൈവർമാർ, വ്യാപാരികൾ, സർക്കാർ ഉദ്യോഗസ്‌ഥർ, ഹോട്ടൽ-വാണിജ്യ സ്‌ഥാപനങ്ങളിലെ ജീവനക്കാർ ഉൾപ്പടെ പൊതുജനങ്ങളുമായി ഇടപഴകുന്ന എല്ലാ വിഭാഗക്കാർക്കും പരിശോധന നടത്താനുള്ള നടപടി സ്വീകരിക്കും.
ഈ മാസം 30ന് ചെറുവത്തൂർ,പുല്ലൂർ,പെരിയ,ചെമ്മനാട്,ബെള്ളൂർ,ചെങ്കള,ഈസ്‌റ്റ് എളേരി,കിനാനൂർ കരിന്തളം,കല്ലാർ എന്നീ തദ്ദേശ സ്ഥാപനങ്ങളിലാണ് സംഘം സന്ദർശിക്കുക. 31ന് ഉദുമ, പീലിക്കോട്, വലിയപറമ്പ, കുംബഡാജെ, മധൂർ, കാസർഗോഡ്, മുളിയാർ, കോടോം ബേളൂർ, പനത്തടി പഞ്ചായത്തുകളിലും സംഘം സന്ദർശിക്കും. സംഘത്തിൽ ആരോഗ്യ വകുപ്പ് പ്രതിനിധികളായി ബ്ളോക്ക് മെഡിക്കൽ ഓഫിസർ, ഹെൽത്ത് സൂപ്പർവൈസർ എന്നിവരും പ്രത്യേക മൊബൈൽ പരിശോധനാ യൂണിറ്റും ഉണ്ടാകും.
Read Also: കർണാടകയിൽ പുതിയ നീക്കം; മകനെ ഉപമുഖ്യമന്ത്രിയായി അവരോധിക്കാൻ യെദിയൂരപ്പ