തിരുവനന്തപുരം: കെഎസ്ഇബി മാനേജ്‌മെന്റും ഓഫിസേഴ്‌സ് അസോസിയേഷനും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേൻ പ്രസിഡണ്ട് എംജി സുരേഷ് കുമാറിന് പിഴ നോട്ടീസ് നൽകി മാനേജ്‌മെന്റിന്റെ പ്രതികാര നടപടി. എംഎം മണിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നപ്പോൾ കെഎസ്ഇബി ബോർഡ് വാഹനം സ്വകാര്യ വാഹനമായി ഉപയോഗിച്ചതിനാണ് പിഴ.
6,75,560 രൂപ അടക്കണമെന്ന് കാണിച്ചാണ് കെഎസ്ഇബി ചെയർമാൻ എംജി സുരേഷ് കുമാറിന് നോട്ടീസ് അയച്ചിരിക്കുന്നത്. മാനേജ്‌മെന്റിന്റെ ഭാഗത്തു പ്രതികാര നടപടി ഉണ്ടാകില്ലെന്ന വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടിയുടെ ഉറപ്പിന് പിന്നാലെയാണ് പിഴ നോട്ടീസ്. ഇതോടെ മാനേജ്‌മെന്റും കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷനും തമ്മിലുള്ള തർക്കം വീണ്ടും മൂർച്ഛിക്കുമെന്നാണ് സൂചന.
അതിനിടെ, തർക്കം പരിഹരിക്കാനായി ഇന്നലെ ഓഫിസര്‍മാരുടെ എല്ലാ സംഘടനകളുമായും വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. സ്‌ഥലം മാറ്റം റദ്ദാക്കണമെന്നാണ് ഓഫിസേഴ്‌സ് അസോസിയേഷന്‍ യോഗത്തിൽ ആവശ്യപ്പെട്ടത്. എന്നാൽ, ഇതിൽ ധൃതി പിടിച്ച് തീരുമാനമെടുക്കാൻ കഴിയില്ലെന്നും, മാനേജ്‌മെന്റുമായി കൂടിയാലോചിച്ച് തീരുമാനം എടുക്കാമെന്നുമാണ് മന്ത്രി അറിയിച്ചത്. ഇതിൽ കാലതാമസം ഉണ്ടാകില്ലെന്നും മന്ത്രി ഉറപ്പ് നൽകിയിരുന്നു.
ഇതിനിടെ, പ്രതികാര നടപടിയെന്നോണം മാനേജ്‌മെന്റ് നൽകിയ നോട്ടീസിൻമേൽ കൂടുതൽ ചർച്ചകൾക്കും തർക്കത്തിനും വഴിവെച്ചേക്കുമെന്നാണ് വിവരം. സസ്‌പെൻഷൻ നടപടി നേരിട്ട ജീവനക്കാരുടെ സ്‌ഥലം മാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്‍ സമര രംഗത്തുള്ളത്. എന്നാൽ, സ്‌ഥലം മാറ്റം പിൻവലിക്കാൻ ആവില്ലെന്ന നിലപാടിലാണ് മാനേജ്‌മെന്റ്. ഇത് തെറ്റായ കീഴ്‌വഴക്കം സൃഷ്‌ടിക്കുമെന്നാണ് മാനേജ്‌മെന്റ് വിശദീകരിക്കുന്നത്.
Most Read: ജിഗ്‌നേഷ് മേവാനി അറസ്‌റ്റിൽ; വിവരങ്ങൾ പുറത്തുവിടാത്ത അസം പോലീസ്