റിയാദ്: സൗദി അറേബ്യയിൽ സ്‌ഥാപനങ്ങളിലെ തൊഴിൽ നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുന്ന രീതി പരിഷ്‌കരിച്ചു. ജീവനക്കാരുടെ എണ്ണത്തിന് അനുസരിച്ചു സ്‌ഥാപനങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് പിഴ ചുമത്തുക.
മാനവ വിഭവശേഷി സാമൂഹിക വികസന സ്‌ഥാപനങ്ങളുടെ വലിപ്പത്തിനും നിയമ ലംഘനങ്ങളുടെ സ്വഭാവത്തിനും അനുസരിച്ചായിരിക്കും പിഴ ചുമത്തുക. മാനവവിഭവ ശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് അൽരാജ്‌ഹി പുറത്തിറക്കിയ പരിഷ്‌കരിച്ച നിയമാവലിയിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
ജീവനക്കാരുടെ എണ്ണത്തിന് അനുസരിച്ചു മൂന്നായി തരം തിരിച്ചാണ് സ്‌ഥാപനങ്ങളുടെ വലിപ്പം കണക്കാക്കുന്നത്. തൊഴിലാളികളുടെ എണ്ണം അമ്പതോ അതിൽ കൂടുതലോ ആണെങ്കിൽ എ വിഭാഗത്തിലും, 21 മുതൽ 49 വരെ തൊഴിലാളികളുള്ള സ്‌ഥാപനങ്ങളെ ബി വിഭാഗത്തിലുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
20 തൊഴിലാളികളോ അതിൽ കുറവോ ജീവനക്കാരുള്ള സ്‌ഥാപനങ്ങൾ സി കാറ്റഗറിയിലുമാണ് വരിക. നിയമലംഘനങ്ങളുടെ ഗൗരവത്തിന് അനുസരിച്ചു ഗൗരവമേറിയത്, ഗൗരവം കുറഞ്ഞത് എന്നിങ്ങനെ രണ്ടുതരം പിഴകളാണ് നിശ്‌ചയിച്ചിട്ടുള്ളത്.
തൊഴിൽ വിപണി കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണ് പുതിയ മാറ്റങ്ങളെന്നാണ് വിവരം. കൂടാതെ, സ്വദേശിവൽക്കരണ തോത് ഉയർത്തുന്നതിനും സ്‌ഥാപനങ്ങളുടെ നിലനിൽപ്പും വളർച്ചയും ഉറപ്പുവരുത്തുന്നതിനും പുതിയ മാറ്റത്തിലൂടെ സാധിക്കുമെന്നും മന്ത്രാലയം വ്യക്‌തമാക്കി.
Most Read| ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ശരിവെച്ചു സുപ്രീം കോടതി; കേന്ദ്രത്തിന് ആശ്വാസം