കവരത്തി: ഒടുവിൽ ലക്ഷദ്വീപ് വിഷയത്തിൽ ചർച്ചക്ക് തയ്യാറായി അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേൽ. സമര നേതാക്കളുമായി അഡ്‌മിനിസ്‌ട്രേറ്റർ ഇന്ന് കൂടിക്കാഴ്‌ച നടത്തും. ഇന്ന് വൈകിട്ട് അഞ്ചു മണിക്കാണ് സേവ് ലക്ഷദ്വീപ് ഫോറം നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തുന്നത്.
നിയമ പരിഷ്‌കാരങ്ങളിലെ ജനങ്ങളുടെ എതിർപ്പും ബുദ്ധിമുട്ടുകളും അഡ്‌മിനിസ്‌ട്രേറ്ററെ അറിയിക്കുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം നേതാക്കൾ അറിയിച്ചു. അഡ്‌മിനിസ്ട്രേറ്ററുടെ നിയമപരിഷ്‌കാരങ്ങളിൽ വ്യാപക പ്രതിഷേധം അണപൊട്ടിയതിന് ശേഷം ഇതാദ്യമയാണ് പ്രഫുൽ പട്ടേൽ ചർച്ചക്ക് സന്നദ്ധത അറിയിക്കുന്നത്. നേരത്തെ നടത്തിയ സന്ദർശനത്തിൽ അനുമതി ചോദിച്ചെങ്കിലും ലഭിച്ചിരുന്നില്ല.
ഒരാഴ്‌ച നീളുന്ന സന്ദർശനത്തിനായി ഇന്ന് ഉച്ചയോടെയാണ് അഡ്‌മിനിസ്‌ട്രേറ്റർ ദ്വീപിലെത്തിയത്. അഹമ്മദാബാദിൽ നിന്ന് ഇന്നലെ രാത്രി കൊച്ചിയിൽ എത്തിയ അഡ്‌മിനിസ്‌ട്രേറ്റർ ഇന്ന് രാവിലെയാണ് ദ്വീപിൽ എത്തിയത്. സന്ദർശനത്തിനിടെ നിലവിൽ നടപ്പാക്കുന്ന ഭരണപരിഷ്‌കാരങ്ങളുടെ പുരോഗതി വിലയിരുത്തും.
പ്രതിഷേധ സാധ്യതകൾ നിലനിൽക്കുന്നതിനാൽ വൈ കാറ്റഗറി സുരക്ഷായാണ് പ്രഫുൽ പട്ടേലിന് അനുവദിച്ചത്. നേരത്തെ എയർഫോഴ്‌സിന്റെ പ്രത്യേക വിമാനത്തിലായിരുന്നു സന്ദർശനമെങ്കിലും വൻ സാമ്പത്തിക ധൂർത്ത് വാർത്തയായതോടെ പ്രത്യേക വിമാന യാത്ര ഇത്തവണ ഒഴിവാക്കിയിരുന്നു.
Most Read: ‘സംസ്‌ഥാനത്ത് ഔദ്യോഗിക കണക്കിൽപ്പെടാത്ത കോവിഡ് മരണങ്ങൾ’; ആരോപണവുമായി പ്രതിപക്ഷം