കൊച്ചി: ലക്ഷദ്വീപിന് സംസ്‌ഥാന പദവി കൊടുക്കണം എന്ന ആവശ്യം ശക്‌തിപ്പെടുകയാണെന്ന് ബിനോയ് വിശ്വം എംപി. തിരഞ്ഞെടുക്കപ്പെട്ട നിയമസഭയും അതിന്റെ ഭരണഘടനാ സ്‌ഥാപനങ്ങളും ദ്വീപില്‍ ഉണ്ടാകണമെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
‘ബിജെപിയുടെ നയമാണ് അവിടെ നടപ്പാക്കുന്നത്. ബീഫ് നിരോധനവും തലതിരിഞ്ഞ ടൂറിസം വികസനവും വീട് പൊളിച്ചുമാറ്റലും കൂട്ടപിരിച്ചുവിടലും രണ്ട് മക്കളില്‍ കൂടുതല്‍ പാടില്ലെന്ന ക്യാംപെയ്‌നുമെല്ലാം അതാണ് സൂചിപ്പിക്കുന്നത്. യുപിയിലും അതാണല്ലോ നടപ്പാക്കാന്‍ ശ്രമിക്കുന്നത്’, അദ്ദേഹം പറഞ്ഞു.
രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മൽസരിക്കാന്‍ അനുവാദമില്ല എന്നൊക്കെ പറയുന്നത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണ്. അഡ്‌മിനിസ്‌ട്രേറ്റര്‍ ഇന്ത്യയെ സാമ്രാജ്യമായും ലക്ഷദ്വീപിനെ അതിന്റെ കോളനിയായുമാണ് കാണുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.
‘ലക്ഷദ്വീപ് ഇന്ത്യയുടെ തന്നെ ഭാഗമാണ്. ഇന്ത്യന്‍ ഭരണഘടന ബാധകമായ പ്രദേശമാണ്. അതല്ലാതെ ഏതോ ഒരു സാമ്രാജ്യത്തിന്റെ ഔട്ട്‌പോസ്‌റ്റാണ് ലക്ഷദ്വീപെന്നും, ആ സാമ്രാജ്യാധിപന്റെ കല്‍പ്പനയ്‌ക്ക് അനുസരിച്ചാണ് അവിടെയുള്ളവര്‍ ജീവിക്കേണ്ടത് എന്ന തരത്തിലുമാണ് അഡ്‌മിനിനിസ്‌ട്രേഷന്റെ ഭരണം’, ബിനോയ് വിശ്വം ചൂണ്ടികാണിച്ചു.
Read Also: വിദ്വേഷ പ്രചരണം; ട്വിറ്ററിന് എതിരെ പരാതി