കോട്ടയം: അടുത്ത രണ്ട് ദിവസങ്ങളിൽ അതിശക്‌തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്‌ചാത്തലത്തിൽ കോട്ടയം ജില്ലയിൽ കനത്ത ജാഗ്രതാ നിർദ്ദേശം. ജില്ലയിലെ 33 പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ സാധ്യതയെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടുതൽ പ്രദേശങ്ങളും കൂട്ടിക്കൽ, തലനാട്, തീക്കോയി വില്ലേജുകളിലാണ്.
കൂട്ടിക്കലിൽ മാത്രം 11 ഇടങ്ങളിൽ മണ്ണിടിച്ചിൽ സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഞാറക്കാട്, പ്‌ളാപ്പള്ളി, പ്‌ളാപ്പള്ളി ടോപ്പ്, അങ്കണവാടി, മേലേത്തടത്ത് മൂന്ന് സ്‌ഥലങ്ങൾ, കൊടുങ്ങ, കോലാഹലമേട് എന്നീ സ്‌ഥലങ്ങളിലാണ് മണ്ണിടിച്ചിൽ മുന്നറിയിപ്പ്. തീക്കോയിൽ എട്ടും തലനാട്ടിൽ ഏഴും ഇടങ്ങളിലും പൂഞ്ഞാർ തെക്കേക്കരയിലും പൂഞ്ഞാർ നടുഭാഗത്തും അപകട സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. ജനങ്ങളോട് ക്യാംപുകളിലേക്ക് മാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മാറാൻ തയ്യാറാകാത്തവരെ നിർബന്ധപൂർവം മാറ്റാനാണ് തീരുമാനം.
അതേസമയം, സംസ്‌ഥാനത്ത് റെഡ് അലർട്ടിന് സമാനമായ മുൻകരുതലിന് കളക്‌ടർമാർക്ക് നിർദ്ദേശം നൽകിയെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. ദുരന്തനിവാരണ സേനയുടെ 12 സംഘങ്ങളെ വിവിധ സ്‌ഥലങ്ങളിൽ വിന്യസിച്ചു. നേവിയുടെയും വ്യോമസേനയുടെയും മൂന്ന് ഹെലികോപ്‌റ്ററുകളും തയ്യാറാണെന്ന് മന്ത്രി അറിയിച്ചു,
Also Read: കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിൽ ജലനിരപ്പ് കുറയുന്നു; ജാഗ്രത തുടരും