വയനാട്: കൽപ്പറ്റയിൽ ഇന്ന് എൽഡിഎഫ് ബഹുജന റാലി നടത്തും. പ്രതിപക്ഷ സംഘടനകൾ സംസ്‌ഥാന സർക്കാരിനെ വേട്ടയാടുന്നതിൽ പ്രതിഷേധിച്ചാണ് റാലി. വൈകിട്ട് മൂന്നിന് കൽപ്പറ്റയിൽ നടക്കുന്ന റാലി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ഉൽഘാടനം ചെയ്യും. റാലിയിൽ ജില്ലയിലെ പതിനായിരത്തിലേറെ പ്രവർത്തകർ പങ്കെടുക്കും.
രാഹുൽഗാന്ധിയുടെ ഓഫിസ് ആക്രമണ പശ്‌ചാത്തലത്തിൽ കൂടിയാണ് ജില്ലയിൽ എൽഡിഎഫ് റാലി നടത്തുന്നത്. ഇതേ തുടർന്ന് കൽപ്പറ്റ നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. നഗരത്തിൽ കനത്ത സുരക്ഷ ഒരുക്കുമെന്ന് പോലീസ് അറിയിച്ചു. അതേസമയം, രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണ കേസ് അന്വേഷിക്കാൻ എത്തിയ എഡിജിപി മനോജ് എബ്രഹാം വയനാട്ടിൽ നിന്ന് മടങ്ങി.
അന്വേഷണ റിപ്പോർട് ഉടൻ സർക്കാരിന് സമർപ്പിക്കും. കൂടുതൽ പോലീസ് ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന. ആക്രമണത്തിൽ പോലീസിന് വീഴ‍്‍ച സംഭവിച്ചതായി പ്രാഥമിക കണ്ടെത്തൽ. ഇക്കാര്യത്തിൽ സ്‌പെഷ്യൽ ബ്രാഞ്ചിനുൾപ്പെടെ ജാഗ്രതക്കുറവുണ്ടായെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
എസ്എഫ്ഐ മാർച്ചിനെ പ്രതിരോധിക്കാൻ വേണ്ട സുരക്ഷ ഒരുക്കുന്നതിൽ പോലീസ് പരാജയപ്പെട്ടു. പോലീസിനെ മറികടന്ന് പ്രവർത്തകർ ഓഫിസിനകത്ത് കയറിയിട്ടും വേണ്ട നടപടി സ്വീകരിക്കാനായില്ല. ദേശീയ നേതാവിന്റെ ഓഫിസാണെന്ന പ്രാധാന്യത്തോടെ സുരക്ഷ ഉറപ്പാക്കിയില്ല. ഇക്കാര്യത്തിൽ വിശദമായ അന്വേഷണ റിപ്പോർട് സർക്കാരിന് ഉടൻ സമർപ്പിക്കുമെന്ന് എഡിജിപി മനോജ് എബ്രഹാം പറഞ്ഞു.
Most Read: ഉദയ്‌പൂർ കൊലപാതകം: രണ്ടു പ്രതികള്‍ പിടിയില്‍