കൊച്ചി: സ്‌കൂൾ കലോൽസവ മൽസരങ്ങളിൽ സംഘാടന വീഴ്‌ച മൂലം മൽസരാർഥികൾക്ക് അപകടം സംഭവിച്ചാൽ സംഘാടകർ നിയമനടപടി നേരിടേണ്ടി വരുമെന്ന് ഹൈക്കോടതി. ബാലനീതി നിയമപ്രകാരമാണ് ശിക്ഷാ നടപടികൾ നേരിടേണ്ടി വരിക. വിവിധ മൽസരാർഥികളുടെ ഹരജികൾ തീർപ്പാക്കിയാണ് കോടതിയുടെ ഉത്തരവ്.
കലോൽസവ മൽസരത്തിനിടെ സംഘാടനയിലെ പോരായ്‌മ മൂലം മൽസരാർഥികൾക്ക് അപകടം സംഭവിക്കുന്നത് പതിവാണെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരത്തിൽ അപകടം സംഭവിച്ചാൽ സംഘാടകർ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്നും, അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്നും കോടതി ഉത്തരവിട്ടു.
സ്‌റ്റേജിലെ പിഴവ് കാരണം മൽസരത്തിനിടെ വീണ് സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിൽ പങ്കെടുക്കാൻ അവസരം നഷ്‌ടമായ വിദ്യാർഥിനിയുടെ ഹരജിയിലാണ് ജസ്‌റ്റിസ് വിജി അരുണിന്റെ ഉത്തരവ്. ജില്ലാ അപ്പീൽ കമ്മിറ്റിക്ക് മുന്നിൽ മൽസരാർഥികകൾ അപ്പീൽ നൽകിയെങ്കിലും അവ തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം, ഹരജിക്കാരുടെ അപ്പീലുകൾ തള്ളിയ തീരുമാനം അപ്പീൽ കമ്മിറ്റി പുനഃപരിശോധിക്കാനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. അഞ്ച് ദിവസത്തിനുള്ളിൽ തീർപ്പ് ഉണ്ടാക്കാനും കോടതി നിർദ്ദേശം നൽകി. തിരുവനന്തപുരം, തൃശൂർ ജില്ലാ കലോൽസവങ്ങളിലെ മൽസരാർഥികൾ ആണ് വിവിധ ഹരജികളുമായി ഹൈക്കോടതിയെ സമീപിച്ചത്.
Most Read: കക്ഷി രാഷ്‌ട്രീയമല്ല, പ്രത്യയശാസ്‌ത്ര രാഷ്‌ട്രീയമാണ് രാഹുൽ സംസാരിക്കുന്നത്; സ്‌റ്റാലിൻ