തിരുവനന്തപുരം: ലോകായുക്‌ത ഓര്‍ഡിനന്‍സില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് മറുപടിയുമായി നിയമ മന്ത്രി പി രാജീവ്. ജനപ്രതിനിധിയെ അയോഗ്യരാക്കേണ്ടത് കോടതിയല്ലെന്നും ഇക്കാര്യത്തില്‍ ഹൈക്കോടതി ഉത്തരവുണ്ടെന്നും മന്ത്രി പറഞ്ഞു. ഗവര്‍ണറാണ് നടപടിയെടുക്കേണ്ടത് എന്നാണ് കോടതി ഉത്തരവ്. നിയമസഭ ഉടന്‍ ചേരാത്തതുകൊണ്ടാണ് ഓര്‍ഡിനന്‍സാക്കിയത്. മന്ത്രിസഭ പരിശോധിച്ചെടുത്ത തീരുമാനമാണ് ഓര്‍ഡിനന്‍സെന്നും മന്ത്രി പി രാജീവ് വിശദീകരിച്ചു.
പ്രതിപക്ഷനേതാവ് വിഡി സതീശന്റെ നിലപാട് ഭരണഘടനയായോ ലോകായുക്‌ത നിയമവുമായോ ചേര്‍ന്ന് നില്‍ക്കുന്നതല്ല. 14,12 വകുപ്പുകള്‍ പരസ്‌പരം ബന്ധപ്പെട്ട് നില്‍ക്കുന്നു. ഹൈക്കോടതി വിധികള്‍ വകുപ്പ് 12നെ മാത്രം പരാമര്‍ശിക്കുന്നതല്ല. പ്രതിപക്ഷനേതാവ് വിധി മുഴുവന്‍ വായിച്ചിട്ടുണ്ടാകില്ല എന്നും മന്ത്രി പറഞ്ഞു. ലോകായുക്‌ത അര്‍ധ ജുഡീഷ്യറി സംവിധാനമാണ്. അപ്പീല്‍ അധികാരമില്ലെന്നത് ഭരണഘടനാ വിരുദ്ധമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
ആർട്ടിക്കിൾ 164നെ നിയമമന്ത്രി പി രാജീവ് തെറ്റായി വ്യാഖ്യാനിച്ചുവെന്ന് വിഡി സതീശൻ ആരോപിച്ചിരുന്നു. ഹൈക്കോടതി വിധിയെ കൂട്ടുപിടിച്ചുള്ള ന്യായീകരണം തെറ്റാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭേദഗതി മുഖ്യമന്ത്രിയെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും രക്ഷിക്കാനാണ്. കോടിയേരിയുടെ പ്രതികരണത്തിൽ അത് വ്യക്‌തമാണ് . കോടതി വിധിയുണ്ടെന്ന വാദം തെറ്റാണ് എന്നും അദ്ദേഹം പറഞ്ഞു.
ഓർഡിനൻസിൽ ഒപ്പ് വെക്കരുതെന്ന ആവശ്യവുമായി യുഡിഎഫ് നേതാക്കൾ നാളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കാണും. നാളെ രാവിലെ 9 മണിക്ക് രാജ്ഭവനിലെത്തി ഗവർണറെ കാണാനാണ് നേതാക്കൾ അനുമതി ചോദിച്ചിട്ടുള്ളത്. സർക്കാർ നീക്കം സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ഗൗരവത്തോടെ കാണുന്നതുകൊണ്ട് ഓർഡിനൻസിൽ ധൃതി പിടിച്ച് ഗവർണർ ഒപ്പുവച്ചേക്കില്ല. വിമർശനങ്ങളുടെ വസ്‌തുതയും ഗവർണർ ആരാഞ്ഞിട്ടുണ്ട്.
Most Read: പത്‌മഭൂഷൺ സ്വീകരിച്ച് ഗുലാം നബി ആസാദ്; കോൺഗ്രസിനുള്ളിൽ ഭിന്നത