ഷാർജ: ഗൾഫ് രാജ്യങ്ങളിൽ നിന്ന് പെരുന്നാൾ അവധി ആഘോഷിക്കാൻ നാട്ടിലേക്കും അവധികഴിഞ്ഞ ശേഷം തിരികെപോകാനും യാത്രാ പ്ളാൻ ക്രമീകരിക്കുന്ന പ്രവാസികളെ ടിക്കറ്റ് നിരക്ക് ഉയർത്തി പിഴിയുന്ന കൊള്ളയ്‌ക്ക് ഇത്തവണയും മാറ്റമില്ല.
കേരളാ – ഗൾഫ് സെക്‌ടറിലെ എല്ലാ ടിക്കറ്റ് നിരക്കും കൂടിയെങ്കിലും ദുബായ്, ഷാർജ, അബുദാബി സെക്‌ടറിൽ 2 മുതൽ 4 ഇരട്ടി വരെയാണ് കൂട്ടിയത്. കുടുംബമായി വന്ന് പെരുന്നാൾ ആഘോഷിച്ച് മടങ്ങുന്ന പ്രവാസികളെ കൊള്ളയടിക്കുന്ന ഈ രീതി കാലങ്ങളായി വിമാനകമ്പനികൾ തുടരുകയാണ്.
ലഭ്യമായ റിപ്പോർട്ടുകൾ അനുസരിച്ച്, കണ്ണൂർ-ദുബായ് സെക്‌ടറിൽ നേരിട്ടുള്ള സർവീസിന് 40,000 രൂപയ്‌ക്ക് മുകളിലും അബുദാബി സെക്‌ടറിൽ 39,000 രൂപയ്‌ക്ക് മുകളിലും ഷാർജ സെക്‌ടറിൽ 26,000 രൂപയ്‌ക്ക് മുകളിലുമാണ് ടിക്കറ്റ് നിരക്ക്. ഇതിനിയും വർധിപ്പിക്കും എന്നാണ് നിലവിലെ സാഹചര്യം ചൂണ്ടിക്കാണിക്കുന്നത്.
വിഷയത്തിൽ വ്യോമയാന മന്ത്രിക്ക് ഗ്ളോബൽ പ്രവാസി അസോസിയേഷൻ നിവേദനമയച്ചു. സീസണുകൾ നോക്കി പ്രവാസികളെ കൊള്ളയടിക്കുന്ന ഈ രീതിക്ക് അറുതി വരുത്തണം എന്നാവശ്യപ്പെട്ടാണ് ഗ്ളോബൽ പ്രവാസി അസോസിയേഷൻ ചെയർമാൻ സലാം പാപ്പിനിശ്ശേരി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് നിവേദനം നൽകിയത്.
യുഎഇക്ക് പുറമെ ഖത്തർ, കുവൈത്ത്, ഒമാൻ, സൗദി എന്നി രാജ്യങ്ങളിലും വിമാന നിരക്ക് കുത്തനെ ഉയർത്തിയിട്ടുണ്ട്. വിമാനക്കമ്പനികളുടെ ഈ സീസണൽ കൊള്ളയെ തുടർന്ന് മലയാളികൾ ഉൾപ്പടെയുള്ള പ്രവാസി കുടുംബങ്ങൾ യാത്ര മാറ്റിവെയ്‌ക്കുകയാണ്.
നാടിന്റെ നട്ടെല്ലെന്ന് അറിയപ്പെടുമ്പോഴും നടുവൊടിക്കുന്ന അനുഭവങ്ങളാണ് പ്രവാസികൾ നേരിടുന്നതെന്ന് ഗ്ളോബൽ പ്രവാസി അസോസിയേഷൻ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. പ്രവാസികളുടെ നിസഹായാവസ്‌ഥ മനസിലാക്കി ഈ സീസണൽ കൊള്ള അവസാനിപ്പിക്കാൻ വ്യോമയാനവകുപ്പിൽ നിന്നും അർഹമായ നീതി ലഭ്യമാകുമെന്നാണ് പ്രതീക്ഷ, -സലാം പാപ്പിനിശ്ശേരി പറഞ്ഞു.
Hot Read: അറസ്‌റ്റിന് പിന്നിൽ രാഷ്‌ട്രീയം; തീവ്രവാദികൾക്കുള്ള പിണറായിയുടെ സമ്മാനമെന്ന് പിസി ജോർജ്