കൊൽക്കത്ത: പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും. തുടര്‍ച്ചയായി മൂന്നാം തവണയാണ് മമത ബാനര്‍ജിയുടെ നേതൃത്വത്തിലുളള സര്‍ക്കാര്‍ ബംഗാളില്‍ അധികാരത്തില്‍ എത്തുന്നത്. രാജ്ഭവനില്‍ 10:45നാണ് സത്യപ്രതിജ്‌ഞ. ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ മമത ബാനര്‍ജിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. കോവിഡ് പശ്‌ചാത്തലത്തില്‍ ലളിതമായാണ് ചടങ്ങുകള്‍ നടക്കുക.
നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വന്‍വിജയം സ്വന്തമാക്കിയിരുന്നു. അതേസമയം മമത മന്ത്രിസഭയിലെ മന്ത്രിമാര്‍ ആരോക്കെ എന്നകാര്യത്തില്‍ ഇതുവരെയും പ്രഖ്യാപനം ഉണ്ടായിട്ടില്ല. മന്ത്രിമാരുടെ സത്യപ്രതിജ്‌ഞ നാളെ മാത്രമേ നടക്കൂ എന്നാണ് ലഭിക്കുന്ന വിവരം.
2011ലാണ് മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ആദ്യമായി ബംഗാളില്‍ അധികാരമേല്‍ക്കുന്നത്. 34 വര്‍ഷം ഭരിച്ച സിപിഐഎം സര്‍ക്കാരിനെ താഴെയിറക്കിയ ശേഷമായിരുന്നു തൃണമൂൽ അധികാരത്തിൽ ഏറിയത്. 2016ലും ഭരണം നിലനിർത്തിയ മമതയ്‌ക്ക് ഇക്കുറി ബിജെപിയുടെ കടുത്ത വെല്ലുവിളിയാണ് നേരിടേണ്ടിവന്നത്. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും ഉൾപ്പടെ ബിജെപിക്കായി ബംഗാളിൽ ശക്‌തമായ പ്രചാരണം നടത്തിയിരുന്നെങ്കിലും അതിനെയെല്ലാം അതിജീവിച്ച് മമത ഹാട്രിക് തികക്കുകയായിരുന്നു.
അതേസമയം തിരഞ്ഞെടുപ്പിൽ പാര്‍ട്ടി മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയെങ്കിലും നന്ദിഗ്രാമില്‍ പരാജയപ്പെട്ടതിനാല്‍ മമതയ്‌ക്ക് ആറ് മാസത്തിനുള്ളില്‍ വീണ്ടും ജനവിധി തേടണം. ബിജെപിയുടെ സുവേന്ദു അധികാരിയോടായിരുന്നു മമത പരാജയപ്പെട്ടത്.
അതിനിടെ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ വ്യാപക അക്രമത്തിനാണ് സംസ്‌ഥാനം സാക്ഷ്യം വഹിക്കുന്നത്. അക്രമത്തില്‍ മരണമടഞ്ഞവരുടെ എണ്ണം 14 ആയി ഉയര്‍ന്നു. അതേസമയം അക്രമങ്ങള്‍ കൂടുതല്‍ വ്യാപിക്കുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി ദേശവ്യപക ധര്‍ണയ്‌ക്ക് ആഹ്വാനം ചെയ്‌തിട്ടുണ്ട്. ഗവര്‍ണര്‍ ജഗദീപ് ധന്‍കറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയെ കുറിച്ച് ടെലിഫോണില്‍ സംസാരിച്ചു.
അതേസമയം അക്രമങ്ങളുടെ പശ്‌ചാത്തലത്തിൽ ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചിട്ടുണ്ട്. സംസ്‌ഥാനത്തെ ഭരണഘടനാ സംവിധാനം തകർന്നതായി പ്രഖ്യാപിക്കണമെന്നും രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണം എന്നുമാവശ്യപ്പെട്ട് ഇൻഡിക് കളക്റ്റിവ് ട്രസ്‌റ്റ് എന്ന സന്നദ്ധ സംഘടനയാണ് ഹരജി സമർപ്പിച്ചത്.
Read Also: ലോക്ക്ഡൗൺ മെയ് 15 വരെ നീട്ടി ബിഹാർ; അവശ്യ സേവനങ്ങൾ തുടരും