ഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെച്ചേക്കുമെന്ന് സൂചന. ഒരുമണിക്ക് ഗവർണറുമായി കൂടിക്കാഴ്‌ച നടത്തുകയാണ്. കൂടിക്കാഴ്‌ചയിൽ രാജിക്കത്ത് കൈമാറിയേക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മണിപ്പൂരിലെ സംഘർഷം നിയന്ത്രിക്കാൻ സാധിക്കാതെ വന്നതോടെയാണ് രാജിയെന്നാണ് വിവരം. കേന്ദ്ര സർക്കാർ ഇടപെട്ടിട്ടും മണിപ്പൂരിലെ കലാപം നിയന്ത്രിക്കാൻ സാധിക്കാത്ത അവസ്‌ഥയിലാണ്.
ബിരേൻ സിങ് രാജിവെക്കുകയല്ലാതെ മറ്റു മാർഗമില്ലെന്ന് കുക്കി വിഭാഗം ആവശ്യപ്പെട്ടിരുന്നു. ഒരു വിഭാഗത്തിന് മുഖ്യമന്ത്രിയിലുള്ള വിശ്വാസം പൂർണമായി നഷ്‌ടപ്പെട്ടിരുന്നുവെന്നും ഇവർ വ്യക്‌തമാക്കി. എന്നാൽ, രാജിവെക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു ബിജെപി. സർക്കാർ പിരിച്ചുവിട്ടു രാഷ്‌ട്രപത്രി ഭരണം ഏർപ്പെടുത്തണമെന്ന് പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെട്ടിരുന്നു.
2017 മുതൽ മണിപ്പൂർ മുഖ്യമന്ത്രിയാണ് ബിരേൻ സിങ്. കലാപം പടരാൻ അദ്ദേഹത്തിന്റെ ഇടപെടലുകൾ കാരണമാണെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു മാസമായി മണിപ്പൂരിൽ കടുത്ത സംഘർഷാവസ്‌ഥ നിലനിൽക്കുന്നുണ്ട്. ഇന്നലെ കാങ്പോകിൽ ഉണ്ടായ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ മൃതദേഹവുമായി ആയിരത്തിലധികം വരുന്ന പ്രതിഷേധക്കാർ ഇന്നലെ ഇംഫാലിൽ മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ വസതിയിലേക്ക് നടത്തിയ മാർച്ചും വലിയ സംഘർഷത്തിന് വഴിവെച്ചിരുന്നു.
ഇതിനിടെ, മണിപ്പൂർ സന്ദർശനം നടത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മൊയ്‌റാങ്ങിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. ഇന്ന് രാവിലെ ഇംഫാലിൽ നിന്ന് ഹെലികോപ്‌ടറിലാണ് രാഹുൽ മൊയ്‌റാങ്ങിലെത്തിയത്. നേരത്തെ റോഡ് മാർഗം പോകാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും, സുരക്ഷ കണക്കിലെടുത്ത് യാത്ര ഹെലികോപ്‌ടറിലാക്കുകയായിരുന്നു.
Most Read: വന്യമൃഗ- മനുഷ്യ സംഘർഷം; ഇടപെടൽ തേടി സുപ്രീം കോടതിയിൽ ഹരജി