ബ്യൂണസ് ഐറിസ്: ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം ഡോക്‌ടറുടെ ചികിൽസാ പിഴവ് മൂലമെന്ന് ആരോപണം. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ സ്വകാര്യ ഡോക്‌ടർ ലിയോപോൾഡോ ലുക്വിയുടെ വീട്ടിലും ആശുപത്രിയിലും പോലീസ് പരിശോധന നടത്തി. മനപൂർവമല്ലാത്ത നരഹത്യക്കാണ് ഡോക്‌ടർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
ഡോക്‌ടറുടെ ഭാഗത്തുനിന്ന് പിഴവ് സംഭവിച്ചതായി മറഡോണയുടെ കുടുംബവും അഭിഭാഷകനും ആരോപിച്ചു. മറഡോണക്ക് കൃത്യമായി ചികിൽസയും മരുന്നുകളും ലഭ്യമായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ പെൺമക്കളും പറഞ്ഞു.
മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും വ്യക്‌തമാക്കി. ഹൃദയസ്‌തംഭനം ഉണ്ടായ സമയത്ത് ആംബുലൻസ് മറഡോണയുടെ വീട്ടിൽ എത്തിച്ചേരാൻ സമയമെടുത്തെന്നും അദ്ദേഹം ആരോപിച്ചു.
നവംബർ 25ന് ഹൃദയസ്‌തംഭനത്തെ തുടർന്നാണ് മറഡോണ അന്തരിച്ചത്. തലച്ചോറിൽ രക്‌തം കട്ടപിടിക്കുന്നതിനാൽ അദ്ദേഹത്തെ അടുത്തിടെ ശസ്‌ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. പിന്നീട് നവംബർ 11ന് അദ്ദേഹം ആശുപത്രിൽ നിന്നും വീട്ടിലേക്ക് വന്നു. പിന്നീട് മദ്യപാന ശീലത്തിൽ നിന്ന് മുക്‌തി നേടാനുള്ള ചികിൽസയിലായിരുന്നു ഇദ്ദേഹം.
Read also:ബ്രിട്ടണിലെ ആരോഗ്യ പ്രവർത്തകർക്ക് ഒരാഴ്‌ചക്കകം വാക്‌സിൻ ലഭിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ