തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമർശം നടത്തിയ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ നടപടി സ്വീകരിക്കാൻ അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വം തയ്യാറാവണമെന്ന് വ്യക്‌തമാക്കി മന്ത്രി പി രാജീവ്. ജനങ്ങൾക്ക് കാര്യങ്ങൾ മനസിലാകുന്നുണ്ടെന്നും, ജനങ്ങളിൽ നിന്ന് ശക്‌തമായ വികാരം ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മുഖ്യമന്ത്രിക്കെതിരായ കെ സുധാകരന്റെ വിവാദ പരാമർശം തൃക്കാക്കര പ്രചാരണത്തിൽ മുഖ്യ വിഷയമായി ഉയർത്താനാണ് ഇടത് മുന്നണിയുടെ തീരുമാനം. വിവാദ പരാമർശത്തിൽ കെപിസിസി അധ്യക്ഷനെതിരെ സിപിഎം ഇന്ന് പരാതി നൽകിയേക്കും. നിലവിൽ തൃക്കാക്കര മണ്ഡലത്തിൽ സ്‌ഥാനാർത്ഥി ജോ ജോസഫിന്റെ വാഹന പ്രചാരണം തുടരുകയാണ്. മന്ത്രിമാർ അടക്കമുള്ളവർ മണ്ഡലത്തിലെ പ്രചാരണത്തിൽ സുധാകരനെതിരെ രൂക്ഷവിമർശനം ഉന്നയിക്കാനാണ് സാധ്യത.
മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ചങ്ങല പൊട്ടിയ പട്ടിയെ പോലെ ആണെന്നായിരുന്നു കെ സുധാകരന്റെ ആക്ഷേപം. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് അഭിമുഖത്തിലാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്.
Read also: ചക്രവാതച്ചുഴി; നാളെ വടക്കൻ കേരളത്തിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ