കൊല്ലം: പരവൂരിൽ അമ്മയ്‌ക്കും മകനും നേരെയുണ്ടായ സദാചാര ഗുണ്ടാ ആക്രമണത്തിൽ അറസ്‌റ്റിലായ പ്രതി റിമാൻഡിൽ. പരവൂർ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് പ്രതി ആശിഷിനെ റിമാൻഡ് ചെയ്‌തിരിക്കുന്നത്. വൈദ്യപരിശോധനക്ക് ശേഷം ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് ഇയാളെ കോടതിയിൽ ഹാജരാക്കിയത്. സ്‌ത്രീകളെ മനപ്പൂർവം അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതി ആക്രമണം നടത്തിയതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ഓഗസ്‌റ്റ് 30നാണ് കേസിന് ആസ്‌പദമായ സംഭവം നടക്കുന്നത്. കൊല്ലം പരവൂർ തെക്കുംഭാഗം ബീച്ചിൽ എത്തിയ എഴുകോൺ ചീരങ്കാവ് സ്വദേശി ഷംല, മകൻ സാലു എന്നിവർക്ക് നേരെയായിരുന്നു ആക്രമണം. പോലീസ് ചമഞ്ഞെത്തിയ പ്രതി അമ്മയെയും മകനെയും മർദ്ദിക്കുകയും ഇവരുടെ കാർ അടിച്ചുതകർക്കുകയും ചെയ്‌തു.
ഷംലയുടെ ചികിൽസാ ആവശ്യത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോയി തിരികെ വരുമ്പോൾ ഭക്ഷണം കഴിക്കാനായി തെക്കുംഭാഗം ബീച്ചിലെ റോഡരികില്‍ വാഹനം നിര്‍ത്തി. ഈ സമയത്താണ് ഒരാള്‍ എത്തി ഇവര്‍ക്കു നേരെ അസഭ്യം പറയുകയും കമ്പി വടി ഉപയോഗിച്ച് കാറിന്റെ മുന്നിലെ ഗ്‌ളാസ് അടിച്ചു പൊട്ടിക്കുകയും ചെയ്‌തത്.
തുടര്‍ന്ന് വാഹനത്തില്‍ നിന്ന് മകന്‍ സാലു പുറത്തിറങ്ങിയപ്പോള്‍ മകനെ കമ്പിവടി കൊണ്ട് മര്‍ദിച്ചതായി ഷംല പറയുന്നു. തടയാൻ ശ്രമിക്കുന്നതിനിടെ ഷംലയ്‌ക്കും മർദ്ദനമേറ്റു. അമ്മയാണെന്ന് തെളിയിക്കുന്ന രേഖ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു അക്രമം. തുടർന്ന് പരവൂർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇതിനിടെ പ്രതി ആശിഷ് ഷംലയ്‌ക്കും മകനുമെതിരെ കള്ളക്കേസ് നൽകാനും ശ്രമിച്ചു. അമ്മയും മകനും സഞ്ചരിച്ച വാഹനമിടിച്ച് ആട് ചത്തെന്ന പരാതിയുമായി ആശിഷിന്റെ സഹോദരി പോലീസ് സ്‌റ്റേഷനിൽ എത്തിയെങ്കിലും ഇത് കളളപ്പരാതിയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്‌തമായി.
തുടർന്ന് ഷംലയുടെയും മകന്റെയും പരാതിയിൽ പോലീസ് കേസെടുത്തതോടെ ആശിഷ് ഒളിവിൽ പോയി. ഇയാളുടെ വീട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട്, തേൻമലയിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. തമിഴ്‌നാട്ടിലേക്ക് കടക്കാനായിരുന്നു ശ്രമമെന്ന് പോലീസ് പറയുന്നു. ഐപിസി 326, 354 ഉൾപ്പടെ ഏഴ് വകുപ്പുകൾ ചേർത്താണ് ആശിഷിനെതിരെ കേസ് ചാർജ് ചെയ്‌തിരിക്കുന്നത്. പ്രതിയെ കസ്‌റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
ഒരമ്മയ്‌ക്കും മകനും ഈ ഗതി വരരുത് എന്നായിരുന്നു സംഭവശേഷം ഷംലയുടെ പ്രതികരണം. പരാതിയുമായി മുന്നോട്ട് പോകുമെന്നും കേസ് ഊർജിതമാക്കുമെന്നും ഷംല പറഞ്ഞു.
Also Read: കേരള പോലീസിനെതിരായ ആരോപണം; ദേശീയ നേതാവ് ആനി രാജക്കെതിരെ പരാതി