തിരുവനന്തപുരം: ഡിസിസി ഭാരവാഹിപ്പട്ടികയിൽ അതൃപ്‌തി അറിയിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. പട്ടിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് കൂടിയാലോചന നടന്നില്ലെന്ന് മുല്ലപ്പള്ളി ആരോപിച്ചു. പുനസംഘടനാ ചർച്ചയിൽ നിന്നും തന്നെ മാറ്റി നിർത്തിയെന്നും മുല്ലപ്പള്ളി പറഞ്ഞു.
കേരളത്തിൽ നിന്നുള്ള ഡിസിസി ഭാരവാഹിപ്പട്ടിക ഇന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും ഹൈക്കമാൻഡിന് സമർപ്പിച്ചത്. എന്നാൽ പുനസംഘടനയുമായി ബന്ധപ്പെട്ട് കൃത്യമായ കൂടിയാലോചനകൾ നടന്നിട്ടില്ല എന്ന പരാതിയാണ് മുൻ കെപിസിസി അധ്യക്ഷനായ മുല്ലപ്പള്ളി രാമചന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
പട്ടിക സമർപ്പിക്കുന്നതിന് തൊട്ടുമുൻപ് മാത്രമാണ് കെ സുധാകരൻ മുല്ലപ്പള്ളിയെ ഫോണിൽ വിളിച്ച് തങ്ങൾ പട്ടിക സമർപ്പിക്കയാണെന്നും ഏതെങ്കിലും പേരുകൾ നിർദേശിക്കാനുണ്ടോ എന്നും ചോദിച്ചത്. ഇതിനെ തുടർന്ന് പൊട്ടിത്തെറിച്ച് കൊണ്ടുള്ള പ്രതികരണമാണ് മുല്ലപ്പള്ളിയുടെ ഭാഗത്ത് നിന്നുണ്ടായത്. മുൻ അധ്യക്ഷൻ എന്ന നിലയിൽ ഒരു വാക്ക് തന്നോട് ചോദിക്കണമായിരുന്നു.
മാനദണ്ഡങ്ങളും സംഘടനാ രീതിയും ഇതല്ല. കാര്യങ്ങൾ മനസിലാക്കി മുന്നോട്ട് പോകണമെന്ന ഒരു ഉപദേശവും കെ സുധാകരന് മുല്ലപ്പള്ളി രാമചന്ദ്രൻ നൽകിയിട്ടുണ്ട്. തന്നെ സുധാകരൻ അപമാനിച്ചുവെന്നാണ് മുതിർന്ന നേതാക്കളായ എകെ ആന്റണി, താരിഖ് അൻവർ ഉൾപ്പെടയുള്ളവരോടും മുല്ലപ്പള്ളി അറിയിച്ചിരിക്കുന്നത്.
വിശദമായ കൂടിയാലോചന നടത്താതെ പട്ടിക തയാറാക്കിയതിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഹൈക്കമാൻഡിനെ നേരത്തെ അതൃപ്‌തി അറിയിച്ചിരുന്നു.
National News: മോദി ഇന്ത്യയുടെ രാജാവല്ല; ബിജെപി എംപി സുബ്രഹ്‌മണ്യന്‍ സ്വാമി