വയനാട്: ജില്ലയിൽ നോറോ വൈറസ് സ്‌ഥിരീകരിച്ചു. പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥികളിലാണ് രോഗബാധ സ്‌ഥിരീകരിച്ചത്. വെറ്ററിനറി കോളേജ് വനിതാ ഹോസ്‌റ്റലിലെ വിദ്യാർഥികൾക്ക് വയറിളക്കവും ഛർദ്ദിയും റിപ്പോർട് ചെയ്‌തതിനെ തുടർന്ന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിദഗ്‌ധ സംഘം ഹോസ്‌റ്റലിലെത്തി വിദ്യാർഥികളുടെ മലം പരിശോധനയ്‌ക്കായി അയച്ചിരുന്നു.
ആലപ്പുഴ നാഷണൽ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ പരിശോധിച്ച സാമ്പിളുകളിലാണ് നോറോ വൈറസ് സാന്നിധ്യം സ്‌ഥിരീകരിച്ചത്. അതേസമയം, ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സമാനമായ രോഗ ലക്ഷണങ്ങൾ റിപ്പോർട് ചെയ്യപെടുന്നതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തിയിട്ടുണ്ടെന്നും പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ആർ രേണുക അറിയിച്ചു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിലായി ബോധവൽക്കരണ പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്.
വയറിളക്കം, വയറുവേദന, ഛർദ്ദി, മനംമറിച്ചിൽ, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസിന്റെ രോഗലക്ഷണങ്ങൾ. ഛർദ്ദി, വയറിളക്കം എന്നിവ മൂർഛിച്ചാൽ നിർജലീകരണം സംഭവിക്കുകയും രോഗം ഗുരുതരാവസ്‌ഥയിലേക്ക് മാറുകയും ചെയ്യും. മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും ആണ് രോഗം പകരുന്നത്. രോഗബാധയേറ്റ വ്യക്‌തികളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും രോഗം പകരും. നവംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലാണ് നോറോ വൈറസ് കൂടുതലായും പടരുന്നത്. പ്രായഭേദമന്യേ എല്ലാവരിലും വൈറസ് ബാധിക്കും.
വൈറസ് ബാധിച്ച് രണ്ട് ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. വൈറസ് ബാധിതർ വീട്ടിലിരിക്കേണ്ടതും ഒആർഎസ് ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നന്നായി കുടിക്കേണ്ടതുമാണ്. ലക്ഷണങ്ങൾ അനുസരിച്ച് ചികിൽസ ലഭ്യമാണ്. രോഗികൾ മറ്റുള്ളവർക്ക് ഭക്ഷണം പാകം ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഒന്ന് മുതൽ മൂന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ രോഗലക്ഷണങ്ങൾ മാറാം. എന്നാൽ, അത് കാഴിഞ്ഞുള്ള രണ്ട് ദിവസങ്ങൾ വരെ രോഗിയിൽ നിന്ന് വൈറസ് പടരാനും സാധ്യതയുണ്ട്.
Most Read: വിദ്യാർഥികൾക്ക് നൽകാനിരുന്ന മുട്ടകളിൽ അതിമാരക ബാക്‌ടീരിയ; ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്