തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒമൈക്രോൺ ഉപവകഭേദം റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ സ്‌ഥിതിഗതികൾ വിലയിരുത്താൻ കേരളം. ഇന്ന് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നേക്കും. കൊവിഡ് പരിശോധനകൾ കൂട്ടുന്നത് അടക്കമുള്ള കാര്യങ്ങൾ ചർച്ചയാകും. കേസുകളുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.
സംസ്‌ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉള്ളത്. ഇന്നലെ മാത്രം 111ലധികം കേസുകൾ സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. രാജ്യത്താകെ ഇന്നലെ സ്‌ഥിരീകരിച്ചത് 122 കേസുകളായിരുന്നു. ഇതോടെ ആക്റ്റീവ് കേസുകൾ രാജ്യത്ത് 1828 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ കേരളത്തിൽ മാത്രം 1634 കേസുകളുണ്ട്.
മറ്റു സംസ്‌ഥാനങ്ങളേക്കാൾ പരിശോധന കൂടുതൽ നടക്കുന്നതിനാലാണ് കേരളത്തിലെ ഉയർന്ന കൊവിഡ് കണക്ക് എന്നാണ് ആരോഗ്യവകുപ്പ് വ്യക്‌തമാക്കുന്നത്. എന്നാൽ, അതിവേഗം പടരുന്ന കൊവിഡ് വകഭേദമായ ഒമൈക്രോൺ ജെഎൻ 1 റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ കടുപ്പിക്കണം എന്നാണ് ആരോഗ്യ വിദഗ്‌ധർ നൽകുന്ന മുന്നറിയിപ്പ്.
ഒമൈക്രോണിന്റെ ഉപവകഭേദത്തിൽപ്പെട്ട വൈറസാണിത്. വ്യാപനശേഷി കൂടുതലായ ഈ വകഭേദത്തിന് ആർജിത പ്രതിരോധശേഷി മറികടക്കാനാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇതാണ് ഈ വകഭേദത്തെ കൂടുതൽ അപകടകാരിയാക്കുന്നതും. സെപ്‌തംബറിൽ അമേരിക്കയിലാണ് ഈ വൈറസിനെ ആദ്യം കണ്ടെത്തിയത്. രണ്ടു ദിവസം മുൻപ് ചൈനയിലും ഏഴ് കേസുകൾ സ്‌ഥിരീകരിച്ചു. ആകെ 38 രാജ്യങ്ങളിലായി നിലവിൽ ഈ വൈറസ് പടരുന്നുണ്ട്. കേരളത്തിലും ഔദ്യോഗികമായി കേസ് സ്‌ഥിരീകരിച്ചതോടെ ഈ പട്ടികയിലേക്ക് ഇന്ത്യയുമെത്തി.
നിലവിൽ ഇന്ത്യയിൽ കണ്ടെത്തിയ എക്‌സ്ബിബി അടക്കമുള്ള വകഭേദങ്ങളെക്കാൾ ഒമൈക്രോൺ ജെഎൻ 1, കൊവിഡ് ബാധിച്ചു രോഗം ഭേദപ്പെട്ടവരെയും, വാക്‌സിൻ എടുക്കാത്തവരെയും ബാധിക്കും. ഒമൈക്രോൺ ജെഎൻ 1ന്റെ രോഗലക്ഷണങ്ങൾ മറ്റു വകഭേദങ്ങളുമായി സാമ്യമുള്ളതാണ്. പനി, ജലദോഷം, തലവേദന അടക്കമുള്ള ലക്ഷണങ്ങൾ കാണുന്നതായി ആരോഗ്യ വിദഗ്‌ധർ പറയുന്നുണ്ട്. നാലോ അഞ്ചോ ദിവസങ്ങൾക്കുള്ളിലാണ് ലക്ഷണങ്ങൾ കൂടുതൽ പ്രകടമാവുക.
Most Read| ഇത് കടൽത്തീരമോ അതോ ചുവപ്പ് പരവതാനിയോ? വിസ്‌മയ കാഴ്‌ചയൊരുക്കി ഒരു ബീച്ച്