മാഡ്രിഡ്: പത്തിലൊന്ന് യൂറോപ്പുകാരും വ്യാജ ഉൽപന്നങ്ങളാണ് ഉപയോഗിക്കുന്നതെന്ന് പഠന റിപ്പോർട്. ഇവരിൽ ഭൂരിഭാഗവും തങ്ങൾ ഉപയോഗിക്കുന്നത് വ്യാജ ഉൽപന്നങ്ങളാണ് എന്നറിയാതെ പറ്റിക്കപ്പെടുകയാണെന്നും യൂറോപ്യൻ യൂണിയന്റെ ബൗദ്ധിക സ്വത്തവകാശ ഓഫിസ് (EUIPO) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
വ്യാജ ഉൽപന്നങ്ങളിൽ വലിയൊരു പങ്കും ഏഷ്യയിൽ നിന്നാണ് എത്തുന്നതെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. പല ഉപഭോക്‌താക്കൾക്കും ആധികാരിക ഉൽപന്നങ്ങളെയും, വ്യാജൻമാരെയും തമ്മിൽ വേർതിരിച്ചറിയാൻ കഴിയാതെ പോവുന്നുവെന്നും സ്‌പാനിഷ് തീരദേശ നഗരമായ അലികാന്റെ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന EUIPO നടത്തിയ പഠനത്തിൽ പറയുന്നു.
യൂറോപ്യൻ യൂണിയന്റെ ഇറക്കുമതിയുടെ 6.8 ശതമാനവും വ്യാജ ഉൽപന്നങ്ങളാണ്. ഇത് ഏകദേശം 121 ബില്യൺ യൂറോയോളം (147 ബില്യൺ ഡോളർ) മൂല്യം വരുന്നതാണ്. വസ്‌ത്രങ്ങൾ മുതൽ ഇലക്‌ട്രോണിക്‌സ്, കളിപ്പാട്ടങ്ങൾ തുടങ്ങി മദ്യം വരെയുള്ള എല്ലാ മേഖലകളിലും വ്യാജൻമാരുണ്ട്. യൂറോപ്യൻ യൂണിയന് കീഴിലുള്ള രാജ്യങ്ങളിലെ 9 ശതമാനം പേരും ഇത്തരത്തിൽ വ്യാജ ഉൽപന്നങ്ങൾ വാങ്ങി വഞ്ചിതരായെന്നാണ് റിപ്പോർട് പറയുന്നത്.
എന്നാൽ ഈ കണക്കുകൾ വിവിധ രാജ്യങ്ങളിൽ വ്യത്യാസപ്പെട്ടിരിക്കുന്നു, സ്‌പെയിനിൽ 12 ശതമാനവും ഫ്രാൻസിൽ 9 ശതമാനവും ബൾഗേറിയയിൽ 19 ശതമാനവും സ്വിറ്റ്സർലൻഡിൽ രണ്ട് ശതമാനവുമാണ് തട്ടിപ്പിന് ഇരയായവർ. കോവിഡ് വ്യാപനത്തെ തുടർന്ന് യൂറോപ്പിലെ വ്യാപാരത്തിന്റെ 70 ശതമാനവും ഓൺലൈൻ വഴിയായതോടെ തട്ടിപ്പിന്റെ വ്യാപ്‌തി കൂടിയെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
Read Also: കിഴക്കൻ ലഡാക്കിൽ വ്യോമാഭ്യാസം നടത്തി ചൈന; കനത്ത ജാഗ്രതയിൽ ഇന്ത്യ