കണ്ണൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസിന്റെ വിചാരണ തുടങ്ങി. കണ്ണൂർ അസിസ്‌റ്റന്റ് സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുന്നത്. കേസിലെ ഒന്നാം സാക്ഷിയും സംഭവ സമയത്ത് കണ്ണൂർ ടൗൺ എസ്‌ഐമായിരുന്ന കെ സനിൽ കുമാറിന്റെ മൊഴി രേഖപ്പെടുത്തി. സംഭവ സമയത്ത് കണ്ണൂർ ടൗൺ സ്‌റ്റേഷനിലെ സീനിയർ സിപിഒയായിരുന്ന മനോജ് കുമാറിനെ അടുത്ത വിചാരണ ദിവസം ഹാജരാക്കാൻ പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മൂന്ന് മുതൽ ആറ് വരെ സാക്ഷികൾക്ക് സമൻസ് അയക്കാൻ കോടതി ഉത്തരവിട്ടു. വിചാരണ ഫെബ്രുവരി പത്തിലേക്ക് മാറ്റി. 2013 ഒക്‌ടോബർ ഏഴിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കണ്ണൂർ പോലീസ് മൈതാനിയിൽ നടന്ന സംസ്‌ഥാന പോലീസ് കായിക മേളയുടെ സമാപന ചടങ്ങ് ഉൽഘാടനം ചെയ്യാൻ എത്തിയപ്പോൾ ഉമ്മൻ ചാണ്ടി സഞ്ചരിച്ച വാഹനത്തിന് നേരെ കല്ലേറ് നടത്തുകയായിരുന്നു.
ചടങ്ങിന് എത്തവേ കണ്ണൂർ ടൗൺ പോലീസ് സ്‌റ്റേഷന് സമീപത്ത് വെച്ചായിരുന്നു വാഹനത്തിന് നേരെ കല്ലേറുണ്ടായത്. കല്ലേറിൽ കാറിന്റെ ചില്ല് തകർന്ന് ഉമ്മൻചാണ്ടിക്ക് പരിക്കേറ്റിരുന്നു. തുടർന്ന് പ്രതികൾക്ക് എതിരെ വധശ്രമത്തിനും ഗൂഢാലോചനക്കും കേസ് എടുക്കുകയായിരുന്നു. കേസിൽ മൊത്തം 114 പ്രതികളാണുള്ളത്.
Most Read: ബസ് ചാർജ് വർധന; ഫെബ്രുവരി 1 മുതൽ നടപ്പാക്കാൻ ആലോചന