കൊച്ചി: പോൾ മുത്തൂറ്റ് വധക്കേസ് പ്രതി കാരി സതീഷിന്റെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവെച്ചു. എന്നാൽ, മരകായുധം ഉപയോഗിച്ച് പരിക്കേൽപ്പിച്ചുവെന്ന കുറ്റം ഒഴിവാക്കി. കേസിൽ രണ്ടാം പ്രതി യാണ് കാരി സതീഷ്. അപ്പീൽ തീർപ്പാക്കി കൊണ്ടാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതിക്കെതിരെ കൊലക്കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്‌തമാക്കി.
നേരത്തെ, കാരി സതീഷ് ഒഴികെയുള്ള എട്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ആലപ്പുഴ-ചങ്ങനാശേരി റോഡിലെ പൊങ്ങ ജങ്ഷനിൽ 2009 ഓഗസ്‌റ്റ് 21ന് അർധരാത്രിയാണ് യുവ വ്യവസായി പോൾ മുത്തൂറ്റ് കൊല്ലപ്പെട്ടത്. ആലപ്പുഴയിലേക്ക് ക്വട്ടേഷൻ നടപ്പാക്കാൻ പോവുകയായിരുന്നു പ്രതികൾ വഴിയിൽ ഉണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട് പോളുമായി തർക്കത്തിലായെന്നും തുടർന്ന് കാറിൽ നിന്ന് പിടിച്ചിറക്കി കുത്തി കൊലപ്പെടുത്തിയെന്നുമാണ് സിബിഐ കേസ്.
പോലീസ് അന്വേഷണത്തെ ചൊല്ലിയുള്ള വിവാദങ്ങൾക്ക് ഒടുവിൽ 2010 ജനുവരിയിലാണ് കേസ് ഹൈക്കോടതി സിബിഐക്ക് വിട്ടത്. കേസിൽ പോളിനൊപ്പം സഞ്ചരിച്ചിരുന്ന കുപ്രസിദ്ധ ഗുണ്ടകളായ ഓംപ്രകാശും പുത്തൻപാലം രാജേഷും മാപ്പുസാക്ഷികളായിരുന്നു. വർഷങ്ങളോളം നീണ്ട നിയമപോരാട്ടങ്ങൾക്ക് ശേഷം കേസിലെ ഒമ്പത് പ്രതികൾക്ക് ജീവപര്യന്തം തടവും മറ്റുള്ളവരെ മൂന്ന് വർഷത്തെ തടവിനും കോടതി ശിക്ഷിച്ചു.
പിന്നീട് ഹൈക്കോടതിയിൽ കേസ് എത്തിയപ്പോൾ ആറ് പ്രതികളെ വെറുതെവിട്ടിരുന്നു. പോളിന്റെ കുടുംബം ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് തന്റെ ജീവപര്യന്തം ശിക്ഷ കുറയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് കാരി സതീഷ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ഇതിലാണ് ഇന്ന് വിധി വന്നത്.
Most Read| 5000 കോടി നൽകാമെന്ന് കേന്ദ്രം, 1000 കോടി വേണമെന്ന് കേരളം; വിശദമായ വാദം കേൾക്കും