പത്തനംതിട്ട: മണ്ഡലകാല-മകരവിളക്ക് തീർഥാടനത്തിന്റെ ഭാഗമായി ശബരിമലയിൽ ഇന്ന് മുതൽ ഭക്‌തർക്ക് പ്രവേശനം അനുവദിച്ചു തുടങ്ങി. വെർച്വൽ ക്യു വഴി ഇന്ന് പതിനായിരത്തിൽ താഴെ ആളുകളാണ് ബുക്ക് ചെയ്‌തിരിക്കുന്നത്. ഇന്ന് പുലർച്ചെ 3 മണി മുതൽ നിലയ്‌ക്കലിൽ നിന്നും പമ്പയിലേക്ക് തീർഥാടകരെ കടത്തിവിട്ട് തുടങ്ങി.
ഇന്ന് തീർഥാടനത്തിനായി എത്തിയവരിൽ ഏറെപ്പേരും അന്യസംസ്‌ഥാനക്കാരാണ്. അതേസമയം കാലാവസ്‌ഥ പ്രതികൂലമായി തുടരുന്നതിനാൽ പമ്പാസ്‌നാനത്തിന് അനുമതി നൽകിയിട്ടില്ല. ഇന്നലെ വൈകുന്നേരത്തോടെയാണ് മണ്ഡലകാല-മകരവിളക്ക് തീർഥാടനത്തിനായി ശബരിമല നട തുറന്നത്.
പ്രതിദിനം 30,000 പേർക്കാണ് ഇത്തവണ ശബരിമലയിൽ ദർശനാനുമതി നൽകിയിട്ടുള്ളത്. എന്നാൽ സംസ്‌ഥാനത്ത് നിലവിൽ ശക്‌തമായ മഴ തുടരുന്നതിനാൽ ആദ്യ മൂന്ന് ദിവസങ്ങളിൽ തീർഥാടകരുടെ എണ്ണത്തിൽ നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കിയിരുന്നു. ദർശനത്തിന് എത്തുന്നവർക്ക് ആർടിപിസിആർ നെഗറ്റിവ് ഫലമോ, രണ്ട് ഡോസ് വാക്‌സിനേഷൻ സർട്ടിഫിക്കേറ്റോ നിർബന്ധമാണ്.
Read also: തിക്കും തിരക്കും; ബസിൽ ഞെങ്ങി ഞെരുങ്ങി വിദ്യാർഥികളുടെ സാഹസിക യാത്ര