തിരുവനന്തപുരം: ലക്ഷദ്വീപ് ജനതയുടെ സമാധാന ജീവിതത്തെ ഇല്ലാതാക്കുന്ന അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പ്രട്ടേലിനെ കേന്ദ്രം ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി. ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിലെ ആയിരത്തിൽപരം കേന്ദ്രങ്ങളിൽ നാളെ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് വെൽഫെയർ പാർട്ടി സംസ്‌ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം അറിയിച്ചു.
ഹിന്ദുത്വ ഭരണകൂടം ലക്ഷ്യം വെക്കുന്ന കാവിവൽക്കരണത്തിന്റെ നടത്തിപ്പുകാരനാണ് പട്ടേൽ. സ്വസ്‌ഥമായ ജീവിതം നയിച്ചു വരുന്ന ദ്വീപിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണ് മോദി സർക്കാർ ചെയ്യുന്നത്. ദ്വീപ് ജനത കാത്തുസൂക്ഷിച്ച കോവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുകൊണ്ടാണ് പ്രഫുൽ പട്ടേലും സംഘവും ലക്ഷദ്വീപിൽ കാലുകുത്തിയത്. തീരസംരക്ഷണ നിയമത്തിന്റെ മറവിൽ മൽസ്യത്തൊഴിലാളികളുടെ ജീവനോപാധികളും ഷെഡുകളും പൊളിച്ചുമാറ്റി.
സ്‌കൂളുകളിലെ ഉച്ചഭക്ഷണ സംവിധാനം നിർത്തലാക്കുകയും അംഗനവാടികൾ അടച്ചുപൂട്ടുകയും ചെയ്‌തു. ടൂറിസത്തിന്റെ മറവിൽ മദ്യശാലകൾ സുലഭമായി തുറന്നും ജനങ്ങളെ വെല്ലുവിളിക്കുകയാണ് മോദി സർക്കാർ. മാംസാഹാരം നിരോധിച്ചും ജില്ലാ പഞ്ചായത്ത് അധികാരം റദ്ദ് ചെയ്‌തും ഹിന്ദുത്വ ഫാസിസ്‌റ്റ് നയങ്ങൾ ദ്വീപിൽ നടപ്പാക്കാനാണ് ശ്രമിക്കുന്നത്. ദ്വീപിലെ ആദ്യ ന്യൂസ് പോർട്ടലായ ദ്വീപ് ഡയറിയുടെ പ്രവർത്തനങ്ങൾ പോലും തടസപ്പെടുത്തിയിരിക്കുകയാണ്.
സംഘപരിവാർ ഭീകരതക്കെതിരെ പോരാടുന്ന ദ്വീപിലെ ജനാധിപത്യ സമൂഹത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് പ്രതിഷേധ സംഗമം നടത്തുന്നതെന്നും ഹമീദ് പറഞ്ഞു.
Also Read: അതിതീവ്രമായി യാസ്; തീരങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ച് ബംഗാളും ഒഡീഷയും