ജയ്‌പൂർ: മൂന്ന് സഹോദരിമാരെയും രണ്ട് കുട്ടികളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. രാജസ്‌ഥാനിലെ ജയ്‌പൂരിലാണ് സംഭവം. സഹോദരിമാരായ കലു (25), മമ്‌ത (23), കമലേഷ് (20) എന്നിവരാണ് മരിച്ചത്. കലുവിന്റെ രണ്ട് മക്കളും മരിച്ചു. കുട്ടികളിൽ ഒരാൾക്ക് നാല് വയസും മറ്റൊരാൾ 27 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമാണ്. മമ്‌തയും കമലേഷും പൂർണ ഗർഭിണികളായിരുന്നു.
മൂന്ന് സഹോദരിമാരും താമസിക്കുന്ന വീട്ടിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള കിണറ്റിലാണ് ശനിയാഴ്‌ച മൃതദേഹങ്ങൾ കണ്ടെത്തിയത്. അഞ്ച് പേരെയും മൂന്ന് ദിവസം മുൻപ് കാണാതായിരുന്നു. ഒരേ കുടുംബത്തിൽ നിന്നുള്ള മൂന്ന് പേരെയാണ് ഇവർ കല്യാണം കഴിച്ചിരുന്നത്. ബുധനാഴ്‌ച ഭർതൃവീട്ടുകാരുമായി വഴക്കുണ്ടായതിന് പിന്നാലെയാണ് സഹോദരിമാരെ കാണാതായതെന്നാണ് വിവരം.
ഭർത്താവിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നും മൂന്നുപേരും കടുത്ത ഗാർഹിക പീഡനം നേരിട്ടതായി റിപ്പോർട്ടുകളുണ്ട്. 15 ദിവസം മുൻപ് ഭർതൃ മാതാവിന്റെ മർദ്ദനത്തിൽ കലുവിന്റെ കണ്ണിന് പരിക്കേറ്റിരുന്നു. ചികിൽസ കഴിഞ്ഞ് വീട്ടിൽ എത്തിയതിന് പിന്നാലെയാണ് വീണ്ടും തർക്കമുണ്ടായതും സഹോദരിമാരെ കാണാതായത്.
സ്‌ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാർ മക്കളെ നിരന്തരം ഉപദ്രവിച്ചിരുന്നതായി മരിച്ച പെൺകുട്ടികളുടെ പിതാവ് ആരോപിച്ചു. സംഭവത്തിൽ മൂന്ന് പേരുടെയും ഭർത്താക്കൻമാർക്ക് എതിരെയും ഭർതൃ മാതാവിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
Most Read: പിണറായി പിന്തുടരുന്നത് ഗുജറാത്ത് മാതൃക, മോദിയുമായി രഹസ്യപാക്കേജ്; ജിഗ്‌നേഷ് മേവാനി