ന്യൂഡെൽഹി : കർഷകർക്ക് ആവശ്യമില്ലാത്ത കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്ന് ചോദിച്ച് പ്രിയങ്ക ഗാന്ധി. കാർഷിക നിയമങ്ങൾക്കെതിരെ ഉത്തര്‍പ്രദേശിലെ ബിജ്‌നൗറിൽ സംഘടിപ്പിച്ച കിസാന്‍ മഹാ പഞ്ചായത്തില്‍ സംസാരിക്കുമ്പോഴാണ് പ്രിയങ്ക ഇക്കാര്യം ഉന്നയിച്ചത്. ആയിരക്കണക്കിന് കർഷകരാണ് കിസാൻ മഹാ പഞ്ചായത്തിൽ പങ്കെടുത്തത്. കര്‍ഷകരുടെ കുടിശിക നല്‍കാന്‍ പോലും നരേന്ദ്ര മോദി സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും പ്രിയങ്ക മഹാ പഞ്ചായത്തിൽ കേന്ദ്ര സർക്കാരിനെതിരെ തുറന്നടിച്ചു.
അതേസമയം തന്നെ രാജ്യതലസ്‌ഥാനത്തെ അതിർത്തികളിൽ കർഷകർ നടത്തുന്ന പ്രക്ഷോഭം 82ആം ദിവസവും ശക്‌തമായി തുടരുകയാണ്. കഴിഞ്ഞ 80 ദിവസത്തിൽ ഏറെയായി കൊടും ശൈത്യത്തിൽ കർഷകർ സമരം ചെയ്യുകയാണെന്നും, ഇനി വേനൽക്കാലം വരികയാണെന്നും പ്രിയങ്ക പറഞ്ഞു. ഈ സാഹചര്യത്തിൽ പോലും കർഷകർക്ക് ആവശ്യമില്ലാത്ത കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ലെന്ന് പ്രിയങ്ക ആരോപിച്ചു.
യുപിയിലെ കരിമ്പ് കൃഷിക്കാരുടെ കുടിശിക 10,000 കോടി രൂപയാണ്. രാജ്യത്താകമാനം 15,000 കോടി രൂപയാണ് കര്‍ഷകര്‍ക്ക് കുടിശികയിനത്തില്‍ നല്‍കാനുള്ളതെന്നും പ്രിയങ്ക മഹാ പഞ്ചായത്തിൽ കേന്ദ്ര സർക്കാരിനെതിരെ പറഞ്ഞു. ഉത്തർപ്രദേശിനൊപ്പം തന്നെ മധ്യപ്രദേശിലെ ഖർഗൊനിലും ആദ്യ കിസാൻ മഹാ പഞ്ചായത്ത് നടന്നു. കൂടാതെ വരും ദിവസങ്ങളിൽ തന്നെ ഗ്വാളിയോര്‍, അശോക് നഗര്‍ അടക്കം മറ്റ് ജില്ലകളിലേക്ക് കര്‍ഷക കൂട്ടായ്‌മകള്‍ വ്യാപിപ്പിക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു.
Read also : ഉദ്യോഗാർഥികൾക്ക് നേരെ കണ്ണടച്ച് സർക്കാരിന്റെ കൂട്ട നിയമനം; 221 പേരെ കൂടി സ്‌ഥിരപ്പെടുത്തി