വയനാട്: കെപിസിസി നിര്‍വാഹക സമിതി അംഗവും വയനാട് മുന്‍ ഡിസിസി പ്രസിഡണ്ടുമായ പിവി ബാലചന്ദ്രന്‍ കോണ്‍ഗ്രസ് വിട്ടു. ദേശീയ നേതൃത്വവും സംസ്‌ഥാന നേതൃത്വവും പരാജയപ്പെട്ടു. അണികള്‍ക്ക് പാര്‍ട്ടിയില്‍ പ്രതീക്ഷ നഷ്‌ടപ്പെട്ടെന്നും പാര്‍ട്ടിയില്‍ അനര്‍ഹമായി ഒരു സ്‌ഥാനവും നേടിയിട്ടില്ലെന്നും പിവി ബാലചന്ദ്രന്‍ പറഞ്ഞു.
‘കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് എന്നിവയില്‍ തുടങ്ങി കോണ്‍ഗ്രസ് പാര്‍ട്ടിയിലെ കഴിഞ്ഞ 52 വര്‍ഷത്തെ പ്രവര്‍ത്തനവും ആത്‌മബന്ധവും അവസാനിപ്പിക്കുകയാണ്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ പ്രസക്‌തി അവസാനിക്കുകയാണെന്ന് സമീപകാല സംഭവങ്ങളില്‍ നിന്ന് മനസിലാക്കാം. ഗാന്ധി കുടുംബത്തിന്റെ പേരുമാത്രം ഉപയോഗിച്ച് വിജയിച്ച കാലമൊക്കെ കടന്നുപോയി.
സംസ്‌ഥാന നേതൃത്വത്തിന്റെ അവസ്‌ഥയും വ്യത്യസ്‌തമല്ല. വളരെ പരിതാപകരമാണ്. ഏത് വിഷയത്തിലായാലും കൃത്യമായ രാഷ്‌ട്രീയ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിന്റെ സംസ്‌ഥാന നേതൃത്വത്തിന് കഴിയുന്നില്ല’- എന്നായിരുന്നു പിവി ബാലചന്ദ്രന്റെ വാക്കുകൾ.
അതേസമയം പിവി ബാലചന്ദ്രന്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് ഇനിയും കൂടുതല്‍ പേര്‍ കൂടി പുറത്തു പോകാനുണ്ടെന്ന് കെ മുരളീധരന്‍ എംപി പ്രതികരിച്ചു. നേരത്തെ സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് കോഴ വിവാദവുമായി ബന്ധപ്പെട്ട് ഐസി ബാലകൃഷ്‌ണനെതിരെ പിവി ബാലചന്ദ്രന്‍ പരസ്യ പ്രതികരണം നടത്തിയിരുന്നു.
National News: പ്രിയങ്ക അറസ്‌റ്റിൽ; സീതാപൂരിലെ പോലീസ് ഗസ്‌റ്റ് ഹൗസ് താൽക്കാലിക ജയിലാക്കി