ദോഹ: അന്താരാഷ്‌ട്ര സന്ദർശകരുടെ വരവിൽ റെക്കോർഡ് വർധന രേഖപ്പെടുത്തുന്ന ഖത്തർ ഈ വർഷം 19 പാർക്കുകളും 8 പൊതു ബീച്ചുകളും കൂടി തുറക്കും. ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ഖത്തർ മൊത്തം എട്ടുലക്ഷത്തോളം സന്ദർശകരെ സ്വാഗതം ചെയ്‌തു. ഇത് മുൻവർഷത്തേക്കാൾ 347 ശതമാനം വളർച്ചയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഈ സാഹചര്യത്തിലാണ് അടിസ്‌ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ ആവശ്യമായ കാര്യങ്ങളിലേക്ക് ഖത്തർ പ്രവേശിക്കുന്നത്. തണലേകാൻ വലിയ കുടകൾ, നടപ്പാതകൾ, സൗരോർജത്തിൽ പ്രവർത്തിക്കുന്ന എൽഇഡി വെളിച്ച സംവിധാനങ്ങൾ, കുട്ടികൾക്കായി കളിസ്‌ഥലങ്ങൾ എന്നിവ ഉൾപ്പെടെയാണ് ബീച്ചുകൾ വികസിപ്പിക്കുന്നത്. അടിസ്‌ഥാന സൗകര്യങ്ങളും റീട്ടെയിൽ ശാലകളുടെ ബൂത്തുകളും ഉണ്ടാകും.
പൊതു ഇടങ്ങളിലെയും റോഡുകളിലെയും സൗന്ദര്യവൽക്കരണ ജോലികളും പുരോഗമിക്കുന്നുണ്ട്. രാജ്യത്തുടനീളം മനോഹരമായ പൊതു കലാസൃഷ്‍ടികളും സ്‌ഥാപിക്കും. പൊതുമരാമത്ത് അതോറിറ്റിയുടെ കീഴിലെ റോഡുകളും പൊതുഇടങ്ങളും സൗന്ദര്യവൽകരിക്കുന്ന മേൽനോട്ട കമ്മിറ്റി ഡെപ്യൂട്ടി അധ്യക്ഷ സാറ കഫൂദ് ആണ് ഇക്കാര്യം വിശദമാക്കിയത്.
ഏഷ്യയിലെ റെസ്‌പോൺസബിൾ ടൂറിസം ഹബ്ബായി ഖത്തറിനെ ഉയർത്താനുള്ള ശ്രമങ്ങളാണ് തുടരുന്നത്. ദുബായിയെ പോലെ മികച്ച ഗ്ളോബൽ ഇവന്റ് ഹബ്ബാകാനും ഖത്തറിന് സാധിക്കുമെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തൽ. 2023 ജനുവരിയിൽ 3,40,000 അന്തർദേശീയ സന്ദർശകരും ഫെബ്രുവരിയിൽ 3,89,000 സന്ദർശകരുമാണ് ഖത്തറിൽ എത്തിയത്. ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 406 ശതമാനം വർധനയാണ്.
ഈ കണക്കുകൾ ഖത്തർ ടൂറിസത്തിന് പുതിയ ദിശാബോധം നൽകുന്നു. ഉയർന്ന സുരക്ഷാ രേഖകൾ, മനോഹരവും അന്താരാഷ്‌ട്ര നിലവാരം പുലർത്തുന്നതുമായ ഹോട്ടലുകൾ, ഉയർന്ന വൃത്തിയും സുരക്ഷയുമുള്ള ഭക്ഷണശാലകൾ, തടസങ്ങളില്ലാത്ത പൊതുഗതാഗതം, പ്രകൃതീയമായ ബീച്ചുകൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ എന്നിവയെല്ലാം ഖത്തറിനെ ടൂറിസ്‌റ്റുകൾക്ക് മികച്ചതാക്കി മാറ്റുന്നുണ്ട്.
Most Read: ഹിജാബ് മുഖംമൂടുന്ന ബുർഖയോ നിഖാബൊ അല്ല; അത് മുടിമറയ്‌ക്കുന്ന ശിരോവസ്‌ത്രമാണ്