റിയാദ്: ലോക ടൂറിസം ഭൂപടത്തിൽ സ്‌ഥാനമുറപ്പിച്ചു സൗദി അറേബ്യ. വിനോദസഞ്ചാര മേഖലയിൽ ഏറ്റവും കൂടുതൽ വളർച്ച നേടിയ ലോകത്തെ രണ്ടാമത്തെ രാജ്യമായാണ് സൗദി വളരുന്നത്. ഈ വർഷത്തെ ആദ്യ ഏഴ് മാസക്കാലയളവിൽ എത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തിന്റെ അടിസ്‌ഥാനത്തിലാണ് സൗദി ആഗോളതലത്തിൽ രണ്ടാം സ്‌ഥാനത്ത് എത്തിയത്.
2019ലെ ഇതേ കാലയളവിനെ അപേക്ഷിച്ചു രാജ്യം 58 ശതമാനം വളർച്ചാ നിരക്കാണ് രേഖപ്പെടുത്തിയതെന്ന് സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ‘വേൾഡ് ടൂറിസം ഓർഗനൈസേഷൻ’ പുറത്തിറക്കിയ വേൾഡ് ടൂറിസം ബാരോമീറ്റർ റിപ്പോർട്ടിനെ ഉദ്ധരിച്ചായിരുന്നു മന്ത്രാലയം ഇക്കാര്യം വ്യക്‌തമാക്കിയത്. ടൂറിസം മേഖലയിൽ രാജ്യം കൈവരിച്ച വലിയ നേട്ടങ്ങളുടെയും ഈ സുപ്രധാന മേഖലയിൽ ആഗോള രംഗത്ത് വഹിച്ച നേതൃത്വത്തിന്റെയും ഫലമാണിതെന്നും മന്ത്രാലയം വ്യക്‌തമാക്കി.
കഴിഞ്ഞ മാസം 27, 28 തീയതികളിൽ റിയാദിൽ നടന്ന ലോക വിനോദസഞ്ചാര സമ്മേളനത്തിന് സൗദി ആതിഥേയത്വം വഹിച്ചത് ടൂറിസം രംഗത്തെ ഏറ്റവും വലിയ അംഗീകാരമാണെന്നും മന്ത്രാലയം പറഞ്ഞു. ഭരണാധികാരികളായ സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും തുടർനടപടികളും ശ്രദ്ധയും ടൂറിസം സംവിധാനത്തിന് ലഭിക്കുന്ന അഭൂതപൂർവമായ പിന്തുണയുമാണ് ഈ നേട്ടങ്ങൾക്ക് പിന്നിലെന്ന് സൗദി ടൂറിസം മന്ത്രി അഹ്‌മദ് അൽ ഖത്തീബ് പറഞ്ഞു.
Most Read| ഇറാനിൽ സ്‌ത്രീകൾക്കായി പോരാടി; സമാധാന നൊബേൽ പുരസ്‌കാരം നർഗേസ് മുഹമ്മദിക്ക്