മലപ്പുറം: നിരവധി രാജ്യങ്ങളിൽ വിലക്കേർപ്പെടുത്തിയ അത്യപൂർവ ഓഷ്യൻസൺ (Ocean Sunfish) മൽസ്യങ്ങൾ മീൻപിടിത്തക്കാരുടെ വലയിൽ കുടുങ്ങി. പൊന്നാനിയിൽനിന്ന് പോയ അലീഫ് എന്ന ബോട്ടിലുള്ളവർക്കാണ് പന്ത്രണ്ടോളം ഓഷ്യൻസൺ മൽസ്യങ്ങൾ ലഭിച്ചത്.
ഇതിൽ മൂന്നെണ്ണത്തിന് അൻപത് കിലോയിലേറെ തൂക്കംവരും. ബാക്കിയുള്ളവയ്‌ക്ക് 25 കിലോയിലേറെയും. ലോകത്തിൽ ഏറ്റവുംഭാരകൂടിയ അസ്‌ഥിയുള്ള മൽസ്യങ്ങളിൽ പെടുന്നവയാണിവ. മൂപ്പെത്തിയാൽ 240 മുതൽ 2000 കിലോവരെ തൂക്കം വരുന്നതാണ് ഇവ. കോമൺ മോല (മോല മോല) എന്നിങ്ങനെയും അറിയപ്പെടും.
ഉഷ്‌ണമേഖല, മിതശീതോഷ്‌ണ മേഖല എന്നിവിടങ്ങളിലാണ് കൂടുതലായി ഇവയെ കാണപ്പെടുന്നത്. തലയും വാലും ഒരു പോലെ തോന്നുന്ന ഇവയുടെ ശരീരം പരന്ന രീതിയിലാണ്. മീൻപിടിക്കുമ്പോൾ വലയിൽ കുടുങ്ങി നാശനഷ്‌ടം വരുത്തുന്ന കടൽച്ചൊറിയാണ് ഓഷ്യൻസൺ മൽസ്യങ്ങളുടെ പ്രധാനഭക്ഷണം. അതുകൊണ്ട് യൂറോപ്യൻ രാജ്യങ്ങളിൽ ഓഷ്യൻസൺ ഫിഷിനെ പിടിക്കുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാൽ ജപ്പാൻ, കൊറിയ, തായ്‌വാൻ എന്നിവിടങ്ങളിൽ ഈ മൽസ്യം രുചികരമായ ഭക്ഷണത്തിന്റെ ഭാഗമാണ്.
കൂടുതൽ മുട്ടകൾ ഉൽപാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ ഇനത്തിലെ പെൺവർഗം. ഒരേസമയം മുപ്പതുകോടി മുട്ടകൾവരെയിടാൻ ഇവക്ക് കഴിയും. കടൽ സിംഹങ്ങൾ, കൊലയാളി തിമിംഗലങ്ങൾ, സ്രാവുകൾ എന്നിവരാണ് ഇവയെ കടലിൽ ഭക്ഷിക്കുന്നത്.

കടൽച്ചൊറിയെ കൂടാതെ, ചെറിയ മൽസ്യങ്ങൾ, മൽസ്യ ലാർവകൾ, കണവകൾ, ക്രസ്‌റ്റേഷ്യൻ എന്നിവയാണ് ഓഷ്യൻസൺ മൽസ്യങ്ങളുടെ പ്രധാന ഭക്ഷണം. കൗതുകരമായ ഒരു വസ്‌തുത കടലിൽ കാണുന്ന ഈൽ പുല്ലും ഈ കടൽ വേട്ടക്കാരായ ഓഷ്യൻസൺ മൽസ്യങ്ങൾ കഴിക്കും എന്നതാണത്.
Most Read: നവംബര്‍ 20ന് ലോകകപ്പിലെ കിക്കോഫ് മൽസരം ഖത്തറും ഇക്വഡോറും തമ്മിൽ