കരുളായി: നിർധനരായ രോഗികളുടെ ആശ്രയ കേന്ദ്രമായ കരുളായിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിൽസ പുനരാരംഭിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സർക്കിൾ കൗൺസിൽ ആവശ്യപ്പെട്ടു.
പത്തുവർഷം മുൻപ് വരെ പ്രസവം ഉൾപ്പടെയുള്ള കാര്യങ്ങൾക്കു ഇവിടെ കിടത്തി ചികിൽസ നൽകിയിരുന്നു. അക്കാലത്ത് പത്തിലധികം ബെഡ് സൗകര്യം ആണുണ്ടായത്. ഇന്ന് കെട്ടിടം ഉൾപ്പടെയുള്ള അടിസ്‌ഥാന സൗകര്യങ്ങൾ അന്നത്തേതിനേക്കാൾ ഏറെ മെച്ചപ്പെട്ടു. എന്നിട്ടും അഡ്‌മിറ്റ് ആവശ്യം വരുന്ന ദരിദ്രരായ രോഗികളെ ദൂരേക്ക് പറഞ്ഞുവിടുന്ന അവസ്‌ഥ പരിതാപകരമാണ്. സൗകര്യ വികസനത്തിനായി ലക്ഷങ്ങൾ മുടക്കി ഉപകരണങ്ങൾ ഉൾപ്പടെയുള്ളവ പലഘട്ടങ്ങളിലായി സർക്കാർ അനുവദിച്ചിട്ടുമുണ്ട്. -കേരള മുസ്‌ലിം ജമാഅത്ത് നേതൃത്വം പറഞ്ഞു.
ഇത്തരമൊരു ഗ്രാമീണ പ്രദേശത്ത് ആവശ്യമുള്ള സ്‌ഥല സൗകര്യവും കെട്ടിട സൗകര്യവും ഇപ്പോൾ കരുളായി കുടുംബാരോഗ്യ കേന്ദ്രത്തിനുണ്ട്. എന്നാൽ, കിടത്തി ചികിൽസക്ക് ആവശ്യമായ കൂടുതൽ മെച്ചപ്പെട്ട ചികിൽസാ ഉപകരണങ്ങൾ ഉൾപ്പടെയുള്ളവ കുറവുണ്ടങ്കിൽ അത് നേടിയെടുക്കാൻ കഴിയാതിരുന്നത് ഉത്തരവാദപ്പെട്ട അധികൃതരുടെ വീഴ്‌ചയാണ്, -കേരള മുസ്‌ലിം ജമാഅത്ത് പറഞ്ഞു.
അന്നന്നത്തെ വിശപ്പടക്കാൻ ഓടുന്ന നിർധനരായ നൂറ് കണക്കിന് ആളുകളാണ് ദിനംപ്രതി ഈ ആശുപത്രിയിൽ ചികിൽസ തേടിയെത്തുന്നത്. പലപ്പോഴും ഡോക്‌ടർമാരുടെ അസാനിധ്യം കാരണം നെടുങ്കയ മുൾപ്പെടെയുള്ള കോളനികളിലെ ആദിവാസികൾക്കും മറ്റും യഥാസമയം ചികിൽസ ലഭ്യമാക്കാൻ കഴിയാത്ത സാഹചര്യവും ഉണ്ടാകുന്നുണ്ട്. പ്രദേശത്തെ ആദിവാസികളുടെ ഏറ്റവും അടുത്ത ആരോഗ്യ കേന്ദ്രമെന്ന നിലയിൽ ഇതിനെ പ്രത്യേക പരിഗണനയോടെ തന്നെ അധികൃതർ കാണേണ്ടതാണ്, -കേരള മുസ്‌ലിം ജമാഅത്ത് വിശദീകരിച്ചു.
ഇരുപത്തി നാല് മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിൽ ഇതിനെ പൂർണ സജ്‌ജമാക്കാൻ ബന്ധപ്പെട്ടവർ മുന്നോട്ട് വരണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി കെപി ജമാൽ കരുളായി ആവശ്യപ്പെട്ടു. എംഡിഐ ക്യാമ്പസിൽ നടന്ന കൗൺസിൽ, സർക്കിൾ പ്രസിഡണ്ട് കെസി അബ്‌ദുല്ല സഖാഫിയുടെ അധ്യക്ഷതയിൽ സോൺ പ്രസിഡണ്ട് സുലൈമാൻ ദാരിമി വല്ലപ്പുഴ ഉൽഘാടനം ചെയ്‌തു.

പ്രവർത്തന റിപ്പോർട്ടും സാമ്പത്തികാവലോകന രേഖയും ജനറൽ സെക്രട്ടറി സികെ റശീദ് മുസ്‌ലിയാർ അവതരിപ്പിച്ചു. കൗൺസിൽ കൺട്രോളർ റശീദ് സഖാഫി വല്ലപ്പുഴ, മെന്റർ പി കോമു മൗലവി ചുള്ളിയോട്, കെടി അബ്‌ദുള്ള മുസ്‌ലിയാർ, ഖാദർ ഹാജി എന്നിവർ നേതൃത്വം നൽകി. യൂണിറ്റുകളിൽ നിന്ന് സ്വരൂപിച്ച വാദിസലാം നവീകരണ ഫണ്ട് ജില്ലാ പ്രതിനിധികൾ ഏറ്റുവാങ്ങി.
Most Read: അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ; നടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്