തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ സുരക്ഷാവീഴ്‌ച വീണ്ടും ചർച്ചയാകുന്നു. പേ വാർഡിലെ കൂട്ടിരിപ്പുകാരിൽ നിന്ന് ഡോക്‌ടറുടെ വേഷത്തിലെത്തിയ ആൾ 3500 രൂപയുമായി കടന്നു കളഞ്ഞെന്നാണ് പരാതി. വെഞ്ഞാറമ്മൂട് ഇളമ്പ സ്വദേശി ഹൃദ്രോഗിയായ ഗോമതിയുടെ കൂട്ടിരിപ്പുകാർക്കാണ് പണം നഷ്‌ടമായത്.
ഇന്നലെ രാത്രി ആയിരുന്നു സംഭവം. രാത്രി എട്ടേകാലോടെ ഡോക്‌ടറുടെ വേഷത്തിലെത്തിയ ആൾ ഗോമതിയെ പരിശോധിച്ചു. സ്‌റ്റെതസ്‌കോപ്പ് അടക്കം ഇട്ട് എത്തിയതിനാൽ ഗോമതിക്കും ഭിന്നശേഷിക്കാരിയായ മകൾ സുനിതക്കും സംശയമൊന്നും തോന്നിയില്ല. ഇയാൾ തന്നെ ഇന്ന് പുലർച്ചെ എല്ലാവരും ഉറങ്ങിയ സമയത്തെത്തി പണം അടങ്ങിയ രണ്ട് പേഴ്സുകളുമായി കടന്നു കളഞ്ഞെന്നാണ് പരാതി.
44ആം നമ്പര്‍ പേ വാർഡിലാണ് മോഷണം നടന്നത്. കുറ്റിയിടാൻ മറന്ന വാതിലൂടെയാണ് മോഷ്‌ടാവ് അകത്തുകയറിയത്. മെഡിക്കൽ കോളേജ് സുരക്ഷാ വിഭാഗത്തോട് പരാതി പറഞ്ഞപ്പോൾ പോലീസനെ സമീപിക്കെന്നായിരുന്നു മറുപടി.
അഞ്ചുദിവസം മുമ്പാണ് ഹൃദയവാൾവ് മാറ്റിവെക്കൽ ശസ്‌ത്രക്രിയക്കായി ഗോമതിയും കൂട്ടിരിപ്പുകാരും മെഡിക്കൽ കോളേജിലെത്തിയത്. ഇവരുടെ ശസ്‌ത്രക്രിയ പൂർത്തിയായി.
അതേസമയം ഇതിന് മുമ്പും ഡോക്‌ടറുടെ വേഷം ധരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മോഷണം നടന്നതായി പരാതി ഉയർന്നിട്ടുണ്ട്. മോഷണങ്ങൾ തുടർക്കഥയാകുമ്പോഴും ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നില്ലെന്ന ആക്ഷേപവും ശക്‌തമാണ്.
Most Read: ലോക ലഹരിവിരുദ്ധ ദിനം; സംസ്‌ഥാനത്ത് ഇന്ന് സമ്പൂർണ ഡ്രൈ ഡേ