കോഴിക്കോട്: സൗമ്യഭാവത്തോടെ സമുദായ പുരോഗതിക്ക് വേണ്ടി സജീവമായി പ്രവർത്തിച്ചവരായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് അനുശോചനകുറിപ്പിൽ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കര്‍ മുസ്‍ലിയാർ.
കാണുമ്പോഴെല്ലാം സൗഹൃദം പങ്കിടുകയും സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസാരിക്കാറുണ്ടെന്നും അഞ്ച് പതിറ്റാണ്ടോളം നീണ്ടുനിൽക്കുന്ന ബന്ധമാണ് തങ്ങൾക്കിടയിൽ ഉണ്ടായിരുന്നതെന്നും കാന്തപുരം പറഞ്ഞു.
ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് പ്രസിഡണ്ട് സ്‌ഥാനത്തിന് പുറമെ അനേകം മസ്‌ജിദുകളുടെ ഖാളിയും മഹല്ല് ജമാഅത്തുകളുടെ ഉപദേഷ്‌ടാവും സുന്നി സ്‌റ്റുഡന്റ്സ് ഫെഡറേഷൻ (SSF) സ്‌ഥാപക പ്രസിഡണ്ടും രാഷ്‌ട്രീയ, സാമുദായിക, സാംസ്‌കാരിക രംഗത്തെ ആദരണീയ നേതാവുമായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്നും കാന്തപുരം അനുശോചന കുറിപ്പിൽ പറഞ്ഞു.
‘അദ്ദേഹത്തെ എഴുപതുകൾ മുതലേ അടുത്ത പരിചയമുണ്ട്. രോഗാവസ്‌ഥയിലും വിശ്രമത്തിലും കാണുകയും കുടുംബത്തോടും ലീഗ് നേതാക്കളോടും നിരന്തരം വിവരങ്ങൾ ചോദിച്ചറിയുകയും പ്രാർഥിക്കുകയും ചെയ്യാറുണ്ടായിരുന്നു.’ – കാന്തപുരം പറഞ്ഞു.
‘അല്ലാഹു അദ്ദേഹത്തിന്റെ പരലോക ജീവിതം സന്തോഷകരമാക്കി കൊടുക്കട്ടെ. എല്ലാവരുടെയും വേദനയായ ഈ വേർപാടിൽ കുടുംബത്തിനും സമുദായത്തിനുമൊപ്പം ദുഃഖത്തിൽ പങ്ക് ചേരുന്നു.’ – ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കര്‍ മുസ്‍ലിയാർ അനുശോചനകുറിപ്പിൽ പറഞ്ഞു.
Most Read: മതനിരപേക്ഷ- ജനാധിപത്യ രാഷ്‌ട്രീയത്തിന് വലിയ നഷ്‌ടം; തങ്ങളുടെ നിര്യാണത്തിൽ സ്‌പീക്കർ