കൊച്ചി: ഗവർണർക്ക് എതിരായ എസ്എഫ്ഐ പ്രതിഷേധം തുടരുന്നു. സർവകലാശാലകളിലെ കാവിവൽക്കരണത്തിന് എതിരേയാണ് പ്രതിഷേധം. ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധം തുടരുമെന്ന് വ്യക്‌തമാക്കിക്കൊണ്ട് എറണാകുളം കളമശേരിയിൽ ഇന്ന് എസ്എഫ്ഐ പ്രവർത്തകർ സംഘടിച്ചെത്തി.
സ്‌ഥലത്തെത്തിയ പോലീസ് പ്രവർത്തകരോട് പിരിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രവർത്തകർ ഇതിന് തയ്യാറായില്ല. പിന്നാലെ പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌ത് നീക്കേണ്ടി വരുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ഇതോടെ, കരിങ്കൊടിയുമായി വന്ന പ്രവർത്തകർ സ്‌ഥലത്ത് നിന്ന് മടങ്ങിപ്പോയി. അതിനിടെ, ഗവർണറുടെ സുരക്ഷാ ചുമതല സിആർപിഎഫിന് കൈമാറിയിരുന്നു. ഗവർണറുടെ വാഹനത്തിന് മുന്നിലും പിന്നിലുമായി സിആർപിഎഫ് ഉദ്യോഗസ്‌ഥരുടെ വാഹനമായിരിക്കും ഇനി അകമ്പടിയായി സഞ്ചരിക്കുക.
പോലീസിന്റെ പൈലറ്റ് വാഹനവും ലോക്കൽ പോലീസിന്റെ വാഹനവുമെല്ലാം വാഹന വ്യൂഹത്തിലുണ്ടാകും. സംസ്‌ഥാനത്തെ പ്രതിഷേധം കണക്കിലെടുത്ത് ഇസഡ് പ്ളസ് ക്യാറ്റഗറിയായി മാറിയ സാഹചര്യത്തിലാണ് കേന്ദ്ര സേന അകമ്പടി പോകുന്നത്. ഗവർണറുടെ റൂട്ട് തീരുമാനിക്കുന്നതും, പ്രതിഷേധക്കാരെ അറസ്‌റ്റ് ചെയ്‌ത് നീക്കുന്നതുമെല്ലാം പോലീസിന്റെ ചുമതലയാണ്. പോലീസും സിആർപിഎഫും നടത്തിയ സുരക്ഷാ അവലോകന യോഗത്തിലാണ് തീരുമാനം. നാളെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറും സിആർപിഎഫുമായി വീണ്ടും ചർച്ച നടത്തും. തുടർന്ന് റിപ്പോർട് സംസ്‌ഥാന സർക്കാർ അംഗീകരിച്ചു ഉത്തരവിറക്കും.
Most Read| മകളുടെ ഓർമയ്‌ക്ക്; ഏഴുകോടിയോളം വിലയുള്ള ഭൂമി സർക്കാരിന് വിട്ടുനൽകി ഒരമ്മ