ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പുരസ്‌കാരങ്ങൾ തിരിച്ചു നൽകുമെന്ന് പ്രഖ്യാപിച്ച് പഞ്ചാബിലെ മൂന്ന് ബോക്‌സിംഗ് ഇതിഹാസങ്ങൾ. 1982 ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവ് കൗർസിംഗ്, അഞ്ച് ഒളിമ്പിക്‌സുകളിലെ മുഖ്യപരിശീലകനായിരുന്ന ഗുർബക്ഷ് സിംഗ് സന്ധു, 1986 ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് ജയ്‌പാൽ സിംഗ് എന്നിവർ പത്‌മശ്രീ, ദ്രോണാചാര്യ, അർജുന അവാർഡുകൾ തിരികെ നൽകുമെന്ന് പ്രഖ്യാപിച്ചു.
കടുത്ത തണുപ്പിനെ പോലും അവഗണിച്ച് പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണ നൽകുന്നുവെന്ന് ഗുർബക്ഷ് സിംഗ് സന്ധു പറഞ്ഞു. താനും ഒരു കർഷക കുടുംബത്തിൽ നിന്നാണ് വന്നത്. കർഷകരുടെ ആവശ്യങ്ങൾ പരിഹരിക്കേണ്ടതുണ്ട്. ഇപ്പോൾ നടക്കുന്ന ചർച്ച ഫലം കണ്ടില്ലെങ്കിൽ താൻ പുരസ്‌കാരം തിരികെ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കർഷകരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ പർഗത് സിംഗ് പത്‌മശ്രീ പുരസ്‌കാരം തിരികെ നൽകാൻ തീരുമാനിച്ചിരുന്നു. രണ്ടുതവണ ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച പർഗത് സിംഗ് ജലന്ധറിൻ നിന്നുള്ള കോൺഗ്രസ് എംഎൽഎ കൂടിയാണ്. കൂടാതെ പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായ പ്രകാശ് സിംഗ് ബാദൽ രാജ്യത്തെ രണ്ടാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്‌മവിഭൂഷണ്‍ പുരസ്‌കാരം തിരിച്ചു നല്‍കിയിരുന്നു.
Related News: ഡിസംബർ 8ന് കർഷകരുടെ ദേശീയ ബന്ദ്, പ്രക്ഷോഭം ശക്‌തമാക്കും