കൊച്ചി: ലക്ഷദ്വീപില്‍ ഭൂമി കൈമാറ്റത്തിന് സ്‌റ്റാംപ് ഡ്യൂട്ടി വർധിപ്പിച്ച അഡ്‌മിനിസ്‌ട്രേഷന്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. നടപടിയിൽ ലക്ഷദ്വീപ് ഭരണകൂടത്തില്‍ നിന്ന് ഹൈക്കോടതി വിശദീകരണം തേടി. പാര്‍ലമെന്റ് ഭേദഗതിയില്ലാതെയാണ് ലക്ഷദ്വീപില്‍ സ്‌റ്റാംപ് ഡ്യൂട്ടി വർധിപ്പിച്ചത്. അമിനി ദ്വീപ് സ്വദേശിയായ അഡ്വ. അവ്‌സാലി നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി നടപടി.
ലക്ഷദ്വീപ് സ്വദേശികളായ പുരുഷൻമാര്‍ക്ക് വസ്‌തുവിന് ആറ് ശതമാനവും പുരുഷനും സ്‌ത്രീയും ഒന്നിച്ച് കൂട്ട് ഉടമസ്‌ഥതയിലുള്ള വസ്‌തുവിന് ഏഴ് ശതമാനവും മറ്റുള്ളവര്‍ക്ക് എട്ട് ശതമാനവുമായിരുന്നു ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷന്‍ തീരുമാനിച്ച പുതിയ സ്‌റ്റാംപ് ഡ്യൂട്ടി.
എന്നാൽ, ഇന്ത്യന്‍ സ്‌റ്റാംപ് നിയമത്തിന്റെ വ്യവസ്‌ഥകള്‍ക്ക് വിരുദ്ധമാണ് ദ്വീപില്‍ നടപ്പാക്കിയ പുതിയ തീരുമാനമെന്ന് ഹൈക്കോടതി പറഞ്ഞു. ഇത്തരത്തില്‍ വ്യത്യസ്‌ത നിരക്കില്‍ സ്‌റ്റാംപ് ഡ്യൂട്ടി ഈടാക്കാനാവില്ലന്നും കോടതി വ്യക്‌തമാക്കി.
നേരത്തെ ലക്ഷദ്വീപില്‍ തീരത്തോട് ചേര്‍ന്നുള്ള വീടുകളും മറ്റു നിർമാണങ്ങളും പൊളിക്കാനുള്ള അഡ്‌മിനിസ്‌ട്രേഷന്റെ തീരുമാനത്തിനും ഹൈക്കോടതി സ്‌റ്റേ ഏര്‍പ്പെടുത്തിയിരുന്നു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ വീടുകള്‍ പൊളിക്കരുതെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം.
വീടുകള്‍ പൊളിക്കുന്നതിനെതിരെ ഉടമകള്‍ നല്‍കിയ ഹരജിയിലാണ് കോടതി ഇടപെടല്‍ നടത്തിയത്. കടല്‍ത്തീരത്തുനിന്ന് 20മീറ്റര്‍ പരിധിയിലെ 160ഓളം കെട്ടിടങ്ങളുടെയും വീടുകളുടെയും ഉടമകൾക്കാണ് പൊളിച്ചുനീക്കാന്‍ ലക്ഷദ്വീപ് ഭരണകൂടം നോട്ടീസ് നല്‍കിയിരുന്നത്.
Most Read: ആം ആദ്മി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; ഗുജറാത്ത് മുഖ്യമന്ത്രിക്ക് കത്തയച്ച് കെജ്‌രിവാൾ