പാലക്കാട്: എലപ്പുള്ളിയില്‍ കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവ് സുബൈറിന്റെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. രാവിലെ 10 മണിയോടെ പോസ്‌റ്റുമോർട്ടം നടപടികള്‍ ആരംഭിക്കും. ഉച്ചയോടെ വിലാപയാത്രയായി സ്വദേശമായ എലപ്പുള്ളി പാറയിലേക്ക് കൊണ്ടുപോകും. പൊതുദര്‍ശനത്തിന് ശേഷം ജുമാമസ്‌ജിദ് ഖബര്‍സ്‌ഥാനിൽ ഖബറടക്കും. വിലാപയാത്ര കടന്നുപോകുന്ന വഴിയില്‍ ശക്‌തമായ പോലീസ് വിന്യാസം ഉണ്ടാവും.
അതേസമയം, സുബൈറിനെ വെട്ടി കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ചത് അഞ്ച് മാസം മുമ്പ് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്‌ജിത്തിന്റെ കാറിലെന്ന് സ്‌ഥിരീകരണം. സഞ്‌ജിത്ത് മരിക്കുന്നതിന് മുമ്പ് തന്നെ കാർ വർക്ക് ഷോപ്പിൽ ആയിരുന്നു. ആരാണ് കാർ ഉപയോഗിക്കുന്നതെന്ന് അറിയില്ലെന്നും സഞ്‌ജിത്തിന്റെ പിതാവ് ആറുമുഖൻ പറഞ്ഞു.
സഞ്‌ജിത്ത് മരിക്കും മുമ്പ് കാർ കേടായിരുന്നു. അത് നന്നാക്കാൻ വർക്ക് ഷോപ്പിൽ നൽകിയിരുന്നു. പിന്നീട് തിരികെ വാങ്ങിയിരുന്നില്ല. ഏത് വർക്ക് ഷോപ്പിൽ ആണെന്ന് അറിയില്ല. താൻ തിരുപ്പൂരിലാണുള്ളത്. സഞ്‌ജിത്തിന്റെ സഹോദരനും തിരുപ്പൂരിലാണ് ഉള്ളത്. തിരുപ്പൂരിൽ കട നടത്തുകയാണ് തങ്ങൾ. സഞ്‌ജിത്തിന്റെ കാർ സുബൈറിന്റെ കൊലയാളി സംഘം ഉപയോഗിച്ചു എന്ന് വാർത്തകളിലാണറിഞ്ഞത്. സഞ്‌ജിത്തിന് വലിയ സുഹൃദ് വലയം ഉണ്ട്. അവരാരെങ്കിലുമാണോ ഇതിന് പിന്നിലെന്ന് അറിയില്ലെന്നും ആറുമുഖൻ പറഞ്ഞു.
ഇക്കാര്യം സഞ്‌ജിത്തിന്റെ ഭാര്യ അർഷികയും സ്‌ഥിരീകരിച്ചു. സഞ്‌ജിത്ത് മരിക്കുന്നതിന് ഒന്നരമാസം മുമ്പ് കാർ വർക്ക് ഷോപ്പിൽ നൽകിയിരുന്നു. ഏത് വർക്ക് ഷോപ് ആണെന്ന് അറിയില്ല. മുപ്പതിനായിരത്തിനടുത്ത് ചെലവ് വരുമെന്ന് പറഞ്ഞു. തന്റെ കൈയ്യിലും പണമില്ലായിരുന്നു. സഞ്‌ജിത്തിന്റെ മരണശേഷം കാറിനെക്കുറിച്ച് അന്വേഷിച്ചില്ല എന്നും അർഷിക പറഞ്ഞു. സഞ്‌ജിത്തിന്റെ ഭാര്യയെ അന്വേഷണ സംഘം ചോദ്യം ചെയ്‌തു. ഇന്നലെ രാത്രിയാണ് മമ്പറത്തെ വീട്ടിലെത്തി ചോദ്യംചെയ്‌തത്.
Most Read: മനുഷ്യന്റേത് പോലുള്ള ചുണ്ടുകൾ, ഒന്നര മീറ്റർ നീളം; അപൂർവ ജീവി തീരത്തടിഞ്ഞു