കൊച്ചി: ലൈംഗികാതിക്രമത്തിന് ഇരയാകുന്നവര്‍ അനുഭവിക്കുന്ന മാനസികപീഡകളാണ് ഏറ്റവും ദുരിതപൂര്‍വമായിട്ടുളളതെന്ന് ഹൈക്കോടതി. ഇത്തരം കേസുകളില്‍ അന്വേഷണത്തിനും തുടര്‍നടപടികള്‍ക്കുമായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പീഡനത്തിനിരയാകുന്നവര്‍ കടന്നുപോകുന്ന ദുരിതങ്ങള്‍ വിവരിച്ചത്.
നേരിട്ട ദുരിതങ്ങള്‍ പങ്കുവെക്കുന്നതിന് പോലും പലപ്പോഴും കഴിയാതെ വരുന്നു. ശരീരത്തിനേല്‍ക്കുന്ന പീഡനങ്ങള്‍ക്കപ്പുറം സമൂഹത്തില്‍നിന്നുള്ള പരിഹാസവും ദുഷ്‌പേരുമൊക്കെ അവരെ വേട്ടയാടുകയാണ്. അതിജീവിത അനുഭവിക്കുന്ന ദുരിതത്തിന്റെ ആഴവും സങ്കീര്‍ണതയുമൊന്നും വിവരിക്കാനാകുന്നതല്ല.
‘എന്നിലെ എല്ലാം നശിപ്പിക്കപ്പെട്ടു എന്ന തോന്നലാണുണ്ടായത്, ഇപ്പോള്‍ അവശേഷിക്കുന്നത് പുറന്തോട് മാത്രമാണ്’ ഒരു അതിജീവിതയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. അത്രയേറെയാണ് അവരുടെ വിഷാദം. ഈ ദുരിതാവസ്‌ഥയില്‍നിന്ന് പുറത്തുകടക്കാനായില്ലെങ്കില്‍ പഴയ ജീവതത്തിലേക്ക് ഒരിക്കലും മടങ്ങിയെത്താനാകില്ല. ആവശ്യമായ പരിചരണവും പിന്തുണയും അവര്‍ക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. വിവേകപൂര്‍വവും ആദരവോടെയും പരിഗണിക്കുമെന്നും അവര്‍ പറയുന്നത് വിശ്വസിക്കുമെന്നുമുള്ള ഉറപ്പ് നല്‍കണമെന്നും കോടതി പറഞ്ഞു.
പരാതി ഒത്തുതീര്‍പ്പാക്കണമെന്ന ആവശ്യം വരെ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായെന്ന് ആരോപിച്ച് അതിജീവിത നല്‍കിയ ഹരജി തീര്‍പ്പാക്കിയുള്ള ഉത്തരവിലാണ് കോടതിയുടെ ഈ നിരീക്ഷണങ്ങള്‍. അതിജീവിതകളുടെ സംരക്ഷണത്തിനായി കോടതി നേരത്തെ മുന്നോട്ടുവെച്ച നിർദ്ദേശങ്ങളെല്ലാം അംഗീകരിക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചു.
അതിജീവിതകളെ സഹായിക്കാനായി രൂപീകരിച്ച വണ്‍സ്‌റ്റോപ്പ് സെന്റര്‍, കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ കീഴിലുള്ള വിക്‌ടിം റൈറ്റസ് സെന്റര്‍( വിആര്‍സി) സംസ്‌ഥാന പോലീസ് മേധാവിയുടെ ഉത്തരവിന്റെ അടിസ്‌ഥാനത്തില്‍ രൂപവൽകരിച്ച വിക്‌ടിം ലെയ്‌സണ്‍ ഓഫീസര്‍ എന്നിവയുടെ സേവനം കാര്യക്ഷമമാക്കണമെന്ന് കോടതി നിർദ്ദേശിച്ചു.
Most Read: ‘എവിടെയോ കണ്ട് നല്ല പരിചയം’; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് കോടീശ്വരൻ ലുക്കുള്ള വയസൻ നായ