മലപ്പുറം: താനൂർ ബോട്ട് ദുരന്തം അന്വേഷിക്കാൻ 14 അംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. താനൂർ ഡിവൈഎസ്‌പിക്കാണ് അന്വേഷണ ചുമതല. മലപ്പുറം എസ്‌പി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. അതേസമയം, അപകടം ഉണ്ടാക്കിയ ബോട്ടിന്റെ ഉടമ നാസർ അറസ്‌റ്റിലായിട്ടുണ്ട്. താനൂർ സ്വദേശിയായ നാസറിനെ കോഴിക്കോട് ബീച്ച് ആശുപത്രി സമീപത്തു നിന്നാണ് താനൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
നാസറിനെതിരെ നരഹത്യാ കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നാസറിന്റെ വാഹനം കൊച്ചിയിൽ വെച്ച് പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. പാലാരിവട്ടം പോലീസാണ് വാഹനം പിടിച്ചെടുത്തത്. ബോട്ടുടമയായ നാസറിന്റെ സഹോദരനും സുഹൃത്തുക്കളും വാഹനത്തിൽ ഉണ്ടായിരുന്നു. ഇതിനിടെ പോലീസിനെ തെറ്റിദ്ധരിപ്പിക്കാനും ബോട്ടുടമ ശ്രമിച്ചിരുന്നു.
നാസറിന്റെ ഫോൺ സഹോദരന്റെ കൈയിൽ കൊടുത്താണ് പോലീസിനെ കബളിപ്പിക്കാൻ ശ്രമിച്ചത്. സഹോദരനും സംഘവും എറണാകുളത്ത് എത്തിയത് മുൻകൂർ ജാമ്യത്തിന് ശ്രമിക്കാനാണെന്നും പോലീസ് സ്‌ഥിരീകരിച്ചിരുന്നു. ഇവർ അഭിഭാഷകരുമായി ബന്ധപ്പെട്ടതിന്റെ തെളിവും ലഭിച്ചിരുന്നു. അതേസമയം, ബോട്ടപകടത്തിൽപ്പെട്ട മുഴുവൻ പേരെയും കണ്ടെത്തിയതായി ദുരന്തനിവാരണ വിഭാഗം അറിയിച്ചു.
37 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇതിൽ 22 പേർ മരിക്കുകയും പത്ത് പേരെ രക്ഷപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. അഞ്ചുപേർ സ്വയം നീന്തിക്കയറി. വൈകിട്ടോടെ തിരച്ചിൽ അവസാനിപ്പിച്ചിട്ടുണ്ട്. ബോട്ട് മറിഞ്ഞു മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്‌തു. ചികിൽസയിൽ ഉള്ളവരുടെ മുഴുവൻ ചികിൽസാ ചിലവും സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
Related News: താനൂർ ബോട്ട് ദുരന്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി