ന്യൂഡെൽഹി: കശ്‌മീരിൽ ഭീകരാക്രമണങ്ങൾ ആവർത്തിക്കുന്ന പശ്‌ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. കശ്‌മീർ പുനഃസംഘടനക്കേറ്റ കനത്ത തിരിച്ചടിയാണ് ഭീകരാക്രമണങ്ങളെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. സാധാരണക്കാരായ ജനങ്ങളടക്കമാണ് കശ്‌മീരിൽ കൊല്ലപ്പെടുന്നത്. കശ്‌മീരി പണ്ഡിറ്റുകൾ പ്രദേശത്ത് നിന്ന് പലായനം ചെയ്യുകയാണ്. സ്‌ഥിതി ഗുരുതരമാണെന്നിരിക്കെ കേന്ദ്രം കശ്‌മീരിന് നേരെ കണ്ണടച്ചിരിക്കുകയാണെന്ന് ലോക്‌സഭാ കക്ഷി നേതാവ് അധിർ രഞ്‌ജൻ ചൗധരി കുറ്റപ്പെടുത്തി.
കശ്‌മീരിൽ കേന്ദ്രം ജനങ്ങളെ അപകടത്തിലേക്ക് തള്ളിവിടരുതെന്ന് ശിവസേനയും കുറ്റപ്പെടുത്തി. പ്രദേശത്ത് കേന്ദ്ര സർക്കാരിന്റെ ഇടപെടൽ മതിയായ രീതിയിൽ ഉണ്ടാകുന്നില്ലെന്ന് ഉദ്ധവ് താക്കറെയും വിമർശിച്ചു. കശ്‌മീരിൽ തുടർച്ചയായി ഉണ്ടാകുന്ന ഭീകരാക്രമണങ്ങൾക്ക് എതിരെ തെരുവിലും പ്രതിഷേധം ശക്‌തമാവുകയാണ്. സാധാരണക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കശ്‌മീരി പണ്ഡിറ്റുകൾ കശ്‌മീരിലെയും ഡെൽഹിയിലെയും തെരുവുകളിൽ പ്രതിഷേധം നടത്തി.
കശ്‌മീരിൽ നടന്ന പ്രതിഷേധത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ഡെൽഹി ജന്തർ മന്തറിൽ കശ്‌മീരി പണ്ഡിറ്റുകളുടെ നേതൃത്വത്തിലുളള വിവിധ സംഘടനകൾ സംയുക്‌തമായാണ് പ്രതിഷേധിച്ചത്. കശ്‌മീരി പണ്ഡിറ്റുകളായ സർക്കാർ ഉദ്യോഗസ്‌ഥർക്ക് ഉടനെ ജമ്മു മേഖലയിലേക്കോ സുരക്ഷിതമായ ഉൾഗ്രാമങ്ങളിലേക്കോ സ്‌ഥലംമാറ്റം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
കശ്‌മീരിൽ സ്‌കൂൾ ടീച്ചറെ ഭീകരർ വധിച്ചതിന് പിന്നാലെ ഒരു ബാങ്ക് മാനേജറെയും കൊലപ്പെടുത്തിയിരുന്നു. അന്യ സംസ്‌ഥാനങ്ങളിൽ നിന്ന് കശ്‌മീരിൽ താമസിക്കുന്നവർക്കെതിരെ ഭീകരാക്രമണം ആവർത്തിക്കുകയാണ്. ജനങ്ങൾ കനത്ത ആശങ്കയിലാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. എന്നാൽ, കശ്‌മീരിൽ സർക്കാരിന് വീഴ്‌ച സംഭവിച്ചിട്ടില്ലെന്നാണ് ബിജെപിയുടെ ന്യായീകരണം. അമർനാഥ് തീർഥയാത്ര ആരംഭിക്കാനിരിക്കെ സൈനിക വിന്യാസം കൂട്ടുന്നതടക്കമുള്ള കാര്യങ്ങളിൽ ഉടൻ തീരുമാനമെടുക്കുമെന്നും കേന്ദ്രം അറിയിച്ചു.
Most Read: ആധാർ ദുരുപയോഗം; തട്ടിപ്പ് നടത്തിയവരിൽ അന്താരാഷ്‌ട്ര മയക്കുമരുന്ന് സംഘവും