ന്യൂഡെൽഹി: ക്രിപ്‌റ്റോ കറന്‍സി ഉള്‍പ്പടെയുളള ഡിജിറ്റന്‍ കറന്‍സികളുടെ വിനിമയം തടയാന്‍ ആലോചനയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇന്ത്യ ടുഡേ സംഘടിപ്പിച്ച സൗത്ത് കോണ്‍ക്ളേവില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ക്കുളള മാര്‍ഗനിര്‍ദേശങ്ങള്‍ ക്യാബിനറ്റിന്റെ പരിഗണനയിലാണെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
ഡിജിറ്റല്‍ കറന്‍സി വിനിമയത്തെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് വ്യക്‌തമായ നയമുണ്ട്. ബ്ളോക്ക്‌ചെയിന്‍, ബിറ്റ്‌കോയിനുകള്‍, ക്രിപ്‌റ്റോകറന്‍സി എന്നിവ പരീക്ഷണ അടിസ്‌ഥാനത്തില്‍ വിനിയോഗിക്കുന്നതിനുളള അവസരങ്ങള്‍ ആദ്യം ഒരുക്കാനാണ് ആലോചന. അതേസമയം ഡിജിറ്റല്‍ കറന്‍സികളുടെ വിനിമയത്തെ സംബന്ധിച്ചുളള പ്രശ്‌നങ്ങള്‍ ധനമന്ത്രാലയം നിരീക്ഷിക്കുന്നുണ്ടെന്ന് ഫിനാന്‍സ് സര്‍വീസ് സെക്രട്ടറി ഡെബാഷിഷ് പറഞ്ഞിരുന്നു.
എന്നാല്‍ ക്രിപ്‌റ്റോ കറന്‍സി ഉള്‍പ്പടെയുളളവ ഡിജിറ്റല്‍ കറന്‍സികളായതിനാല്‍ ഇവയെ നിയന്ത്രിക്കാന്‍ സെബിക്കോ, ആര്‍ബിഐക്കോ നിയമപരമായി അധികാരമില്ല. ഡിജിറ്റല്‍ കറന്‍സികളുടെ നിയന്ത്രണം സംബന്ധിച്ചുളള ഹരജികള്‍ പലതും ഇപ്പോള്‍ സുപ്രീം കോടിയുടെ പരിഗണനയിലാണ്. സ്വന്തമായി ഡിജിറ്റല്‍ കറന്‍സി രൂപപ്പെടുത്തുന്നതിനുളള ആര്‍ബിഐയുടെ ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
2018ല്‍ ക്രിപ്‌റ്റോ കറന്‍സി ഉള്‍പ്പടെയുളള ഡിജിറ്റല്‍ കറന്‍സി വിനിമയം പൂര്‍ണമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിരോധിച്ചിരുന്നു. പിന്നീട് നിരോധനത്തിന് എതിരെ നല്‍കിയ ഹരജികളില്‍ ഡിജിറ്റല്‍ കറന്‍സികള്‍ക്ക് എതിരെയുളള ആര്‍ബിഐ നടപടിയെ ഭരണഘടനാ വിരുദ്ധമെന്നാണ് സുപ്രീം കോടതി വിശേഷിപ്പിച്ചത്.
Read Also: വിദേശനാണ്യ കരുതൽ ശേഖരം; റഷ്യയെ വെട്ടിച്ച് ഇന്ത്യ നാലാമത്