വാഷിംഗ്‌ടൺ: ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഏജൻസിയായ നാസ മനുഷ്യരെ വഹിക്കുന്ന ബഹിരാകാശ പേടകത്തിന്റെ ഏറ്റവും പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നു. ചൊവ്വാഴ്‌ചയാണ് പരീക്ഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മനുഷ്യനെ വഹിച്ച് ഭൂമിയിലേക്ക് എത്തേണ്ട പേടകം ജലത്തിലേക്ക് ഇറക്കാനുള്ള പരീക്ഷണമാണ് നടത്താൻ പോകുന്നത്.
ആർട്ടെമിസ് മിഷൻ എന്ന് പേരിട്ടിരിക്കുന്ന ചാന്ദ്ര ദൗത്യത്തിനും മറ്റ് പഠനങ്ങൾക്കും വേണ്ടിയുള്ള ഗവേഷണത്തിനായാണ് ബഹിരാകാശ സഞ്ചാരികളെ അയക്കുന്നത്. നാസയുടെ ലാൻഗെലീ ഗവേഷണ കേന്ദ്രത്തിന്റെ മേൽനോട്ടത്തിൽ വിർജീനിയയിലെ ഹാംപ്‌റ്റണിലാണ് പരീക്ഷണം നടത്തുന്നത്. നാസ ടിവി, ആപ്പ് എന്നിവയിലൂടെ ദൃശ്യങ്ങൾ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
14,000 പൗണ്ട് തൂക്കമുള്ള ‘ഓറിയോൺ‘ എന്ന പരീക്ഷണ പേടകമാണ് നാസ താഴേക്ക് പതിപ്പിക്കുക. നാസയുടെ പരീക്ഷണ കേന്ദ്രത്തിലെ ജല ആഘാതപഠന സംവിധാനം ഉപയോഗിച്ചാണ് പരീക്ഷണം. 115 അടി ആഴമുള്ള വലിയ ജല സംഭരണിയാണ് പരീക്ഷണവേദി.
40 ലക്ഷം ലിറ്റർ ജലമാണ് സംഭരണിയിലുള്ളത്. മൂന്ന് ബഹിരാകാശ സഞ്ചാരികളെ വഹിച്ചുള്ള പേടകമാണ് ജലത്തിലേക്ക് ശക്‌തമായി പതിപ്പിക്കുന്നത്. 2024ലാണ് നാസ ഒരു വനിതയടക്കം രണ്ടുപേരെ ചന്ദ്രനിലേക്ക് അയക്കാനായി പദ്ധതിയിടുന്നത്.
Read Also: രാജ്യത്ത് രൂക്ഷമായി കോവിഡ് രണ്ടാം തരംഗം; പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു