കോഴിക്കോട്: ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന മലപ്പുറം തിരൂർ ഏഴൂർ മേച്ചേരി സിദ്ദിഖ് കൊലപാതക കേസിൽ പ്രതികളായ മുഹമ്മദ് ഷിബിലി(22), ഖദീജത് ഫർഹാന (18) എന്നിവരെ കേരളത്തിൽ എത്തിച്ചു. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് പ്രതികളെ തിരൂർ ഡിവൈഎസ്‌പി ഓഫീസിൽ എത്തിച്ചത്. ചെന്നൈയിലെ എഗ്‌മോറിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
ഇവരെ എസ്‌പിയുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്യുകയാണ്. ഇന്ന് തന്നെ പ്രതികളെ കോടതിയിൽ ഹാജരാക്കാനാണ് സാധ്യത. അതേസമയം, വ്യാപാരിയുടേത് പ്രതികൾ മുൻകൂട്ടി ആസൂത്രണം ചെയ്‌ത കൊലപാതകമാണെന്നാണ് സൂചന. ട്രോളിയും കട്ടറും മറ്റും വാങ്ങാൻ പ്രതികൾ ഹോട്ടലിൽ നിന്ന് പുറത്തേക്ക് പോകുന്ന ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് ഈ സംശയം ബലപ്പെട്ടത്.
പണമോ മറ്റോ അപഹരിക്കാനുള്ള ശ്രമത്തിനിടെ സിദ്ദിഖ് കൊല്ലപ്പെടുകയും, തെളിവ് നശിപ്പിക്കാൻ മൃതദേഹം ഉപേക്ഷിക്കുകയും ചെയ്‌തതാവാമെന്നാണ് പോലീസ് സംശയിക്കുന്നത്. ഹോട്ടൽ മുറിയിൽ വെച്ച് ടിവിയുടെ ശബ്‌ദം കൂട്ടി വെച്ചാണ് കട്ടർ ഉപയോഗിച്ച് സിദ്ദിഖിന്റെ മൃതദേഹം ഇവർ വെട്ടി കഷ്‌ണങ്ങളാക്കിയത്. അതിനിടെ, സിദ്ദിഖ് ഹോട്ടലിൽ വെച്ച് ക്രൂര മർദ്ദനത്തിന് ഇരയായെന്നും വ്യക്‌തമായിട്ടുണ്ട്.
ഇയാളുടെ വാരിയെല്ലുകൾ ഒടിഞ്ഞെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കൊല്ലപ്പെട്ട സിദ്ദിഖിന്റെ മൃതദേഹം തിരൂർ കൊരങ്ങാട് ജുമാ മസ്‌ജിദിൽ ഇന്നലെ അർധ രാത്രിയോടെ ഖബറടക്കി. അതേസമയം, കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇപ്പോഴും അവ്യക്‌തം ആണെങ്കിലും പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് അന്വേഷണ സംഘം പറയുന്നത്.
Most Read: കർണാടകയിൽ 24 പേർ കൂടി മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്‌ഞ ഇന്ന്