തിരുവനന്തപുരം: സംസ്‌ഥാനത്ത് ആശങ്കാജനകമായ സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ മേഖലകളിൽ ശക്‌തമായ നിയന്ത്രണം വേണ്ടിവരുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
11 ശതമാനത്തിൽ താഴെ ആളുകൾക്കാണ് ആദ്യഘട്ടത്തിൽ കേരളത്തിൽ കോവിഡ് ബാധിച്ചത്. രണ്ടാംഘട്ട വ്യാപന വേളയിൽ ശക്‌തമായ സംവിധാനങ്ങൾ സജ്‌ജീകരിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം വർധിക്കുന്നതനുസരിച്ച് ചികിൽസാ സൗകര്യം ഒരുക്കുന്നതിന് മുൻഗണന നൽകും. താലൂക്കിൽ കുറഞ്ഞത് ഒരു സിഎഫ്എൽടിസി എങ്കിലും ഉണ്ടാകും. സിഎഫ്എൽടിസി ഇല്ലാത്ത താലൂക്കുകളിൽ ഉടനെ ഇവ സജ്‌ജീകരിക്കും. രോഗികളുടെ വർധനക്കനുസരിച്ച് കൂടുതൽ സിഎഫ്എൽടിസികൾ തുറക്കുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
35 ശതമാനത്തിൽ കൂടുതൽ രോഗ വ്യാപനമുള്ള മേഖലകളിൽ യുദ്ധകാല അടിസ്‌ഥാനത്തിൽ ഇടപെടൽ നടത്തും. കോവിഡ് ആശുപത്രികൾ നിരീക്ഷിക്കാൻ സംസ്‌ഥാന തലത്തിൽ ടാസ്‌ക് ഫോഴ്‌സുകൾ രൂപീകരിക്കും. ഇതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഓരോ ദിവസവും സ്ഥിതിഗതികൾ കൃത്യമായി റിപ്പോർട് ചെയ്യണമെന്ന് നിർദ്ദേശിച്ചതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കോവിഡ് തരംഗ സമയത്ത് ‘ഡിലെ ദ പീക്ക്’ നയമാണ് സ്വീകരിച്ചത്. ഇപ്പോൾ ‘ക്രഷ് ദ കർവ്’ ആണ് സ്വീകരിച്ചിട്ടുള്ളത്. ‘ബ്രേക്ക് ദ ചെയിൽ’ കൂടുതൽ ശക്‌തമാക്കും. തദ്ദേശ സ്‌ഥാപനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കും. നമുക്കാവശ്യമായ ഓക്‌സിജന്റെ അളവ് 74.25 മെട്രിക് ടൺ ആണ് 212 മെട്രിക് ടൺ ഉൽപാദിപ്പിക്കുന്നു. ഇന്ത്യയിൽ വാക്‌സിൻ ഒട്ടും പാഴാക്കാതെ വിതരണം ചെയ്യുന്ന സംസ്‌ഥാനമാണ് കേരളം. നിലവിൽ സംസ്‌ഥാനത്ത് ഓക്‌സിജൻ ദൗർലഭ്യം ഇല്ലെന്നും ഐസിയു, വെന്റിലേറ്റർ സംവിധാനങ്ങൾ തൃപ്‌തികരമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
വാക്‌സിനുകളുടെ ദൗർലഭ്യമാണ് സംസ്‌ഥാനം നേരിടുന്ന പ്രധാന പ്രതിസന്ധി. തക്കസമയത്ത് ഇക്കാര്യം കേന്ദ്ര സർക്കാരിനെ അറിയിച്ചു. പുതിയ വാക്‌സിൻ നയം കേരളത്തിന് ബുദ്ധിമുട്ടാണ്. നിർമാതാക്കളോട് വില കൊടുത്ത് വാങ്ങാനാണ് സംസ്‌ഥാനത്തോട് പറഞ്ഞിട്ടുള്ളത്. ഇത് വലിയ ബാധ്യതയുണ്ടാക്കും. 150 രൂപക്ക് കേന്ദ്രത്തിന് നൽകുന്ന കോവിഷീൽഡ് വാക്‌സിൻ 400 രൂപക്കാണ് സംസ്‌ഥാനങ്ങൾക്ക് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിത്യേന 2.5 ലക്ഷം പേർക്ക് വാക്‌സിൻ നൽകാനായിരുന്നു ലക്ഷ്യം. എന്നാൽ സാധിച്ചില്ല. ചില വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ആൾക്കൂട്ടമുണ്ടാകുന്ന സാഹചര്യമുണ്ട്. മെയ് ഒന്നിന് ശേഷം 18 വയസ് കഴിഞ്ഞവർക്കുള്ള വാക്‌സിൻ കൂടി ലഭ്യമാകുന്നതിനാൽ വലിയ തിക്കും തിരക്കും ഉണ്ടാകാനിടയുണ്ട്. പ്രയാസമില്ലാതെ ആളുകൾക്ക് വാക്‌സിൻ എടുത്തുപോകാനുള്ള സാഹചര്യം ഒരുക്കാൻ തീരുമാനിച്ചു. എല്ലാ സ്‌ഥലങ്ങളിലും ഓൺലൈൻ ബുക്കിംഗ് സൗകര്യം ഉണ്ടാകണം. ബുക്ക് ചെയ്‌ത് അറിയിപ്പ് ലഭിച്ചവർ മാത്രം കേന്ദ്രത്തിലെത്തുന്ന സംവിധാനം ഒരുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് ബോധവൽക്കരണം ശക്‌തിപ്പെടുത്താൻ ക്യാംപയിനുകൾ നടുത്തും. ഇതിന് തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ ഇടപെടൽ പ്രധാനമാണ്. പുതിയ നേതൃത്വങ്ങൾക്ക് ഇതിനുള്ള പരിശീലനം നൽകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Also Read: ‘വിദേശ കമ്പനിക്ക് ഓക്‌സിജൻ വിൽക്കാൻ കെഎംഎംഎല്ലിന് പദ്ധതിയെന്നത് വ്യാജവാർത്ത’; ഇപി ജയരാജൻ