മലപ്പുറം: രാജ്യത്തെ എല്ലാ ജാതി സംവരണങ്ങളും അവസാനിക്കും, സാമ്പത്തിക സംവരണമാകും നിലനിൽക്കുക എന്നിങ്ങനെയുള്ള സുപ്രീംകോടതി പരമാർശം ഖേദകരമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രവർത്തക സമിതിയോഗം.
പിന്നാക്ക അധസ്‌ഥിത ജനവിഭാഗങ്ങൾക്ക് ഭരണഘടന ഉറപ്പ്‌നൽകുന്ന അവകാശമാണ് സംവരണം. ഇതിനെതിരായി വരുന്ന ഏതൊരു നീക്കവും രാജ്യത്തിന്റെ വൈവിധ്യത്തെയും പുരോഗതിയേയും തകർക്കുന്നതാണെന്നും യോഗം അഭിപ്രായപ്പെട്ടു. ചരിത്രപരമായ കാരണങ്ങളാൽ പുറന്തള്ളപ്പെട്ട രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് നയിക്കാനുള്ള അവസരമാണ് സാമുദായിക സംവരണം ഇല്ലാതാക്കുന്നതിലൂടെ സംഭവിക്കുക; യോഗം വ്യക്‌തമാക്കി.
സംവരണ വിരുദ്ധർക്ക് പച്ചക്കൊടി കാണിക്കുന്ന പ്രവണതകളിൽ നിന്നും അധികൃതർ വിട്ടു നിൽക്കണം. സംവരണത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം സംസ്‌ഥാനങ്ങൾക്ക് നൽകണമെന്നും സംവരണം അമ്പത് ശതമാനത്തിൽ കൂടുതൽ പാടില്ലായെന്നത് പുന പരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
എസ്‌സിബിസി വെൽഫെയർ അസോസിയേഷൻ ‘മണ്ഡൽ കേസിലെ വിധി പരിഷ്‌കരിക്കണമെന്ന്‘ ആവശ്യപ്പെട്ട് നൽകിയ ഹരജിയിൽ വാദം കേൾക്കവേ ഹരജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ശ്രീറാം പി പിൻഗ്ളയുടെ വാദത്തിനിടയിലാണ് കോടതിയുടെ നിരീക്ഷണം.
“മിസ്‌റ്റർ പിൻഗ്ള, നിങ്ങൾ ശരിയാകാം. ഇത് തുടക്കമാണ്. എല്ലാ സംവരണവും പോകണം. ദുർബല വിഭാഗങ്ങൾക്കുള്ള സംവരണം മാത്രം നിലനിൽക്കണം. എന്നാൽ ഇതെല്ലാം നയപരമായ കാര്യങ്ങളാണ്“ ജസ്‌റ്റിസ് അശോക് ഭൂഷൺ, ജസ്‌റ്റിസുമാരായ എൽ നാഗേശ്വര റാവു, എസ് അബ്‌ദുൽ നസീർ, ഹേമന്ദ് ഗുപ്‌ത, എസ് രവിചന്ദ്ര ഭട്ട് എന്നിവരുൾപ്പെട്ട ബഞ്ച് പറഞ്ഞു. ദുർബല വിഭാഗങ്ങൾക്ക് സംവരണം കൊണ്ട് മാത്രം കാര്യമില്ലെന്നും വിദ്യഭ്യാസവും സാമൂഹിക ഉന്നമനവും ലക്ഷ്യമിട്ട് പ്രത്യേകം പദ്ധതികൾ തന്നെ ആവിഷ്‌കരിക്കേണ്ടതുണ്ട് എന്നും കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു.
പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി അധ്യക്ഷത വഹിച്ചു. പിഎം മുസ്‌തഫ കോഡൂർ, എംഎൻ കുഞ്ഞഹമ്മദ് ഹാജി, വടശ്ശേരി ഹസൻ മുസ്‌ലിയാർ, സികെയു മൗലവി മോങ്ങം, കെകെഎസ് തങ്ങൾ പെരിന്തൽമണ്ണ, ഊരകം അബ്‌ദുറഹ്‌മാൻ സഖാഫി, പികെഎം സഖാഫി ഇരിങ്ങല്ലൂർ, പികെ മുഹമ്മദ് ബശീർ, അലവിക്കുട്ടി ഫൈസി എടക്കര, മുഹമ്മദ് ഹാജി മുന്നിയൂർ, കെപി ജമാൽ കരുളായി, അലിയാർ ഹാജി വേങ്ങര എന്നിവർ പ്രവർത്തക സമിതിയോഗത്തിൽ സംബന്ധിച്ചു.
Most Read: ഇന്ത്യൻ മാദ്ധ്യമ വ്യവസായം വളരുന്നു, ഡിജിറ്റൽ മാദ്ധ്യമങ്ങൾ ശക്‌തമാകും; റിപ്പോർട്