തിരുവനന്തപുരം: പ്രശസ്‌ത നാടക സംവിധായകനും നടനുമായ പ്രശാന്ത് നാരായണൻ അന്തരിച്ചു. 51 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം. അവശനിലയിൽ ആയതിനെ തുടർന്ന് ഇന്ന് രാവിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുക ആയിരുന്നു. മോഹൻലാലും മുകേഷും അഭിനയിച്ച ഛായാമുഖിയുടെ സംവിധായകനാണ്.
കേരള സംഗീത നാടക അക്കാദമി അവാർഡ് അടക്കമുള്ള പുരസ്‌കാരങ്ങൾ ഈ നാടകത്തിന് ലഭിച്ചിരുന്നു. കോളമിസ്‌റ്റ്, അധ്യാപകൻ, പത്രപ്രവർത്തകൻ, നടൻ, നാടക രചയിതാവ്, സംവിധായകൻ, ആട്ടക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്‌തനാണ്. 17ആം വയസിൽ ‘ഭാരതാന്തം’ ആട്ടക്കഥയെഴുതി ചിട്ടപ്പെടുത്തി. തൊപ്പിക്കാരൻ, അരചരിതം, ബലൂണുകൾ, ജനാലയ്‌ക്കപ്പുറം, വജ്രമുഖൻ, മണികർണ്ണിക, ഛായാമുഖി, മകരധ്വജൻ , ചിത്രലേഖ, കറ തുടങ്ങി 30ഓളം നാടകങ്ങൾ എഴുതിയിട്ടുണ്ട്.
2004ൽ സംഗീത നാടക അക്കാദമിയുടെ നാടക രചനക്കുള്ള പുരസ്‌കാരം, 2011ൽ ദുർഗ്ഗാദാത്ത പുരസ്‌കാരം, 2015ൽ എപി കളയ്‌ക്കാട്ട് പുരസ്‌കാരം, 2016ൽ അബുദാബി ശക്‌തി അവാർഡ് തുടങ്ങിയ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. മനോരമ ഓൺലൈൻ സംഘടിപ്പിച്ച ‘എംടി കാലം നവതിവന്ദനം’ എന്ന പരിപാടിയിൽ അവതരിപ്പിച്ച ‘മഹാസാഗരം’ എന്ന നാടകത്തിനായാണ് അവസാനം അരങ്ങിലെത്തിയത്. തിരുവനന്തപുരം ജില്ലയിൽ വെള്ളായണിയിൽ 1972 ജൂലൈ 16നാണ് ജനനം. പിതാവ് കഥകളി സാഹിത്യകാരൻ വെള്ളായണി നാരായണൻ നായർ. മാതാവ്. കെ ശാന്തകുമാരി അമ്മ.
Most Read| രാമക്ഷേത്ര ഉൽഘാടനം; നിലപാട് എടുക്കേണ്ടത് കോൺഗ്രസ് ദേശീയ നേതൃത്വം- കെ സുധാകരൻ