ബെംഗളൂരു: കർണാടകയിൽ യാതൊരുവിധ രാഷ്‌ട്രീയ പ്രതിസന്ധികളും ഇപ്പോഴില്ലെന്ന് മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ. സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ പാർട്ടിക്കുളിൽ നിന്ന് തന്നെ പടയൊരുക്കം നടക്കുന്നുവെന്ന വാർത്തകൾ അദ്ദേഹം തള്ളി.
സംസ്‌ഥാനത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ സെക്രട്ടറി അരുൺ സിംഗിന്റെ സന്ദർശന വേളയിൽ യെദിയൂരപ്പയ്‌ക്ക് മുഖ്യമന്ത്രി സ്‌ഥാനം നഷ്‌ടമാവും എന്ന തരത്തിലുള്ള പ്രചാരണങ്ങൾ ഉയർന്നുവന്നിരുന്നു. എന്നാൽ തൽക്കാലം നേതൃമാറ്റം വേണ്ടെന്നായിരുന്നു കേന്ദ്ര നേതൃത്തിന്റെ തീരുമാനം. ഇതിന് പിന്നാലെയാണ് അഭ്യൂഹങ്ങൾ തള്ളിക്കൊണ്ട് മുഖ്യമന്ത്രി തന്നെ നേരിട്ടെത്തിയത്.
മുതിർന്ന നേതാവ് എഎച്ച് വിശ്വനാഥിനെതിരെ സ്വീകരിക്കേണ്ട അച്ചടക്ക നടപടികൾ ബിജെപി കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യെദിയൂരപ്പയുടെ ഇളയമകനും പാർട്ടി വൈസ് പ്രസിഡണ്ടുമായ ബിവൈ വിജയേന്ദ്രക്ക് എതിരെ ജലസേചന പദ്ധതികളിൽ അഴിമതി നടത്തിയെന്ന ആരോപണം ഉന്നയിക്കുകയും വിഷയത്തിൽ പരസ്യപ്രതികരണം നടത്തുകയും ചെയ്‌ത നേതാവാണ് എഎച്ച് വിശ്വനാഥ്. ഇത് പാർട്ടിക്കും സർക്കാരിനും വലിയ ക്ഷീണമുണ്ടാക്കിയിരുന്നു.
‘സംസ്‌ഥാനത്ത് ഏതെങ്കിലും തരത്തിലുള്ള രാഷ്‌ട്രീയ പ്രതിസന്ധിയില്ല. ഒന്നോ രണ്ടോ ആളുകൾ (നിയമസഭാംഗങ്ങൾ) മാദ്ധ്യമങ്ങൾക്ക് മുൻപിൽ അടിസ്‌ഥാനമില്ലാത്ത എന്തെങ്കിലും വിളിച്ചു പറയുന്നതാണ് തെറ്റിദ്ധരിക്കപ്പെടുന്നത്. ഇവർ സർക്കാരിന്റെ തുടക്കം മുതൽ എനിക്കെതിരെ സംസാരിക്കുന്നവരാണ്. മാദ്ധ്യമങ്ങൾ അതിന് കൂടുതൽ പ്രാധാന്യം നൽകുന്നു എന്ന് മാത്രം’ യെദിയൂരപ്പ പറഞ്ഞു.
Read Also: ‘വൈറസ് നമുക്കിടയിൽ തന്നെയുണ്ട്, അതിന് എപ്പോൾ വേണമെങ്കിലും രൂപമാറ്റം സംഭവിക്കാം’; പ്രധാനമന്ത്രി