റിയാദ് : കര അതിർത്തി വഴിയുള്ള വ്യാപാരത്തിന് സൗദിയും ഖത്തറും വീണ്ടും തുടക്കം കുറിച്ചു. ഖത്തറുമായുള്ള ബന്ധം പുനഃസ്‌ഥാപിച്ചതിന് പിന്നാലെയാണ് സൗദി ചരക്കു നീക്കം തുടങ്ങിയത്. നിലവിൽ കോവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ കർശനമായ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് ചരക്കുനീക്കം നടക്കുന്നത്. ഇതിലൂടെ ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര ബന്ധം ഊഷ്‌മളമാകുന്നത് വ്യവസായ മേഖലക്കും നേട്ടമാകും.
സൗദിയിലെ സൽവ അതിർത്തി വഴിയാണ് ലോറികൾ ഖത്തർ അതിർത്തിയിൽ പ്രവേശിച്ചത്. ഖത്തർ ഭാഗത്തെ അതിർത്തിയായ അബൂസംറ വരെ ചരക്കു വാഹനങ്ങൾ എത്തി. ഇവിടെ നിന്നും ഖത്തറിലെ ലോറികൾ ഉപയോഗപ്പെടുത്തി വിവിധ ഭാഗങ്ങളിലേക്ക് ചരക്കുകൾ കൊണ്ടു പോകും. അബൂസംറയിൽ ചരക്കുകൾ ഇറക്കുന്നതോടെ സൗദിയിൽ നിന്നെത്തുന്ന വാഹനങ്ങൾ തിരികെ പോകണമെന്നാണ് ചട്ടം വ്യക്‌തമാക്കുന്നത്. ചരക്കു നീക്കം നടത്തുന്നവർ ഇതിനുള്ള ക്രമീകരണങ്ങൾ ചെക്ക് പോയിന്റിൽ നിന്നും മുൻകൂട്ടി തയ്യാറാക്കിയിട്ടുണ്ട്.
ഇതേ രീതിയിൽ തന്നെ ഖത്തറിൽ നിന്നുള്ള ചരക്ക് വാഹനങ്ങൾക്ക് സൗദിയിലും പ്രവേശിക്കാം. ചരക്ക് നീക്കം എളുപ്പമാക്കാനും മറ്റും ലോറികളുടെ വിവരങ്ങൾ ചെക്ക്പോയിന്റിൽ അറിയിക്കേണ്ടതാണ്. കൂടാതെ കസ്‌റ്റംസ് നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചു വെക്കുമെന്ന് ഇരു രാജ്യങ്ങളും വ്യക്‌തമാക്കിയിട്ടുണ്ട്. ഒപ്പം തന്നെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് അതിർത്തി കടക്കുന്നതിനായി ലോറി ഡ്രൈവർമാർ 3 ദിവസത്തിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണം.
Read also : ലോകസമ്പന്ന പട്ടികയിൽ ഒന്നാം സ്‌ഥാനത്തേക്ക് തിരിച്ചെത്തി ജെഫ് ബെസോസ്