കണ്ണൂര്‍: സിപിഎം സംസ്‌ഥാന സെക്രട്ടറി സ്‌ഥാനത്തേക്ക് കോടിയേരി ബാലകൃഷ്‌ണന്‍ തിരിച്ചെത്തുന്നു. ചികില്‍സാ കാരണങ്ങള്‍ മുന്‍നിര്‍ത്തി നവംബര്‍ മുതല്‍ സിപിഎം സെക്രട്ടറി സംസ്‌ഥാന സ്‌ഥാനത്തു നിന്ന് കോടിയേരി അവധിയെടുത്തിരുന്നു. ചികില്‍സ വിജയകരമായി പൂര്‍ത്തിയാക്കിയ കോടിയേരി ആരോഗ്യനില വീണ്ടെടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ തിരിച്ചുവരവ് ഉടൻ തന്നെ ഉണ്ടാകുമെന്നാണ് സൂചന.
സ്വര്‍ണക്കടത്ത് വിവാദം കത്തിനില്‍ക്കെ മകൻ ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ പിടിയിലായ സാഹചര്യത്തിലായിരുന്നു കോടിയേരി സ്വയം മാറിനിന്നത്. ഭരണ പക്ഷത്തെ കടന്നാക്രമിക്കാൻ പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ അറസ്‌റ്റ് പ്രതിപക്ഷം ആയുധമാക്കിയിരുന്നു.
സര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്തിയ സ്വര്‍ണക്കടത്ത് കേസിന് ഇപ്പോള്‍ പഴയ തീവ്രതയില്ല എന്നത് കോടിയേരിയുടെ തിരിച്ചുവരവിന് അനുകൂല ഘടകമാണ്. കോടിയേരി പാര്‍ട്ടിയുടെ അമരത്ത് തിരിച്ചെത്തുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയനും എതിര്‍പ്പില്ലെന്നാണ് റിപ്പോർട്.
നിലവിലെ ആക്‌ടിങ് സെക്രട്ടറി എ വിജയരാഘവന്റെ പ്രസ്‌താവനകള്‍ പലതും വിവാദമായതും കോടിയേരിയുടെ തിരിച്ചുവരവിന് കാരണമായി. തദ്ദേശ വോട്ട് പരാജയത്തിന് പിന്നാലെ തിരുത്തല്‍ നടപടികളിലൂടെ യുഡിഎഫ് തിരിച്ചു വരവിന്റെ പാതയിലാണ് എന്നതും വിജയരാഘവന്‍ നയിച്ച എല്‍ഡിഎഫ് വടക്കന്‍ മേഖല ജാഥ പ്രതീക്ഷിച്ച റിസൾട്ട് ഉണ്ടാക്കിയില്ലെന്ന വിലയിരുത്തലും പാർട്ടി നേതൃത്വത്തിനുണ്ട്. ഈ സാഹചര്യത്തില്‍ കോടിയേരി തിരിച്ചു വരണമെന്നാണ് പാർട്ടി തീരുമാനം.
Read also: നിയമസഭാ തിരഞ്ഞെടുപ്പ്; സിപിഎം സ്‌ഥാനാർഥി നിർണയ ചർച്ച നാളെ തുടങ്ങും