മുംബൈ: ഐപിഎല്ലിൽ ഇന്ന് മൽസരങ്ങൾ അരങ്ങേറും. ആദ്യ മൽസരത്തില്‍ മുംബൈ ഇന്ത്യന്‍സ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ നേരിടും. രണ്ടാം മൽസരത്തില്‍ ഡെല്‍ഹി ക്യാപിറ്റല്‍സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ഏറ്റുമുട്ടും.
സീസണില്‍ ഒരു മൽസരം പോലും ജയിക്കാത്ത മുംബൈക്ക് ഇന്ന് നിർണായകമാണ്. അതേസമയം ഡെല്‍ഹിക്കും ആര്‍സിബിക്കും ഇന്നത്തെ മൽസരം ജയിച്ചേ മതിയാകൂ. അതുകൊണ്ട് തന്നെ വാശിയേറിയ പോരാട്ടമാണ് രണ്ട് മൽസരങ്ങളിലും പ്രതീക്ഷിക്കുന്നത്.
തുടര്‍ച്ചയായി അഞ്ച് മൽസരത്തിലും പരാജയം ഏറ്റുവാങ്ങിയ മുംബൈക്ക് പ്ളേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ തുടര്‍ ജയങ്ങള്‍ അത്യാവശ്യമാണ്. നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്കെതിരേയും വിമര്‍ശനങ്ങള്‍ ശക്‌തമാവുകയാണ്. ബാറ്റിംഗിൽ സൂര്യകുമാര്‍ യാദവ് മാത്രമാണ് താളം കണ്ടെത്തിയത്. രോഹിത്തും ഇഷാന്‍ കിഷനും ഓപ്പണിംഗില്‍ വലിയ കൂട്ടുകെട്ട് സൃഷ്‌ടിക്കാനാവുന്നില്ല എന്നത് തിരിച്ചടിയാണ്. പൊള്ളാര്‍ഡിന്റെ ഫോം ഔട്ടും ടീമിനെ വലക്കുന്നു.
മറുവശത്ത് കെഎല്‍ രാഹുല്‍ നായകനായുള്ള ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് നിസാരക്കാരല്ല. എന്നാൽ നായകന്‍ കെഎല്‍ രാഹുല്‍ ഫോമിലേക്ക് ഉയരാത്തത് ടീമിന് തിരിച്ചടിയാണ്. പക്ഷേ മുംബൈക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ലഖ്‌നൗ.
രണ്ടാം മൽസരത്തിലും തീ പാറുമെന്ന് ഉറപ്പാണ്. ഡെല്‍ഹിക്കും ആര്‍സിബിക്കും വിജയം അനിവാര്യമാണ്. കെകെആറിനെ 44 റണ്‍സിന് തോല്‍പ്പിച്ചാണ് ഋഷഭും സംഘവും ആര്‍സിബിക്കെതിരേ ഇറങ്ങുന്നത്. അഞ്ച് മൽസരത്തില്‍ നിന്ന് മൂന്ന് ജയവും രണ്ട് തോല്‍വിയും വഴങ്ങിയ ആര്‍സിബി ആറാം സ്‌ഥാനത്താണ്.
Most Read: സിഎൻജി വിലവർധന; ഡെൽഹിയിൽ ഓട്ടോ ടാക്‌സി ഡ്രൈവർമാർ അനിശ്‌ചിതകാല സമരത്തിലേക്ക്