തിരുവനന്തപുരം: പിതാവിന്റെ കണ്ണീരോർമകൾ ബാക്കിനിൽക്കെ, ശ്രീലക്ഷ്‍മിയെ താലികെട്ടി സ്വന്തമാക്കി വിനു. കല്യാണത്തലേന്ന് വർക്കലയിൽ കൊല്ലപ്പെട്ട രാജുവിന്റെ മകൾ ശ്രീലക്ഷ്‌മിയാണ് വിവാഹിതയായത്. വർക്കല ശിവഗിരി ക്ഷേത്രത്തിലാണ് വിവാഹം നടന്നത്. വിവാഹത്തലേന്ന് നാലംഗ സംഘം വീട്ടിൽ അതിക്രമിച്ചു കയറി പിതാവിനെ കൊലപ്പെടുത്തിയതിനെ തുടർന്നാണ് വിവാഹം മാറ്റിവെച്ചത്.
സംഭവം നടന്നു 15 ദിവസത്തിന് ശേഷമാണ് വിവാഹം നടന്നത്. ചെറുമയ്യൂർ സ്വദേശി വിനുവാണ് ശ്രീലക്ഷ്‍മിയെ വിവാഹം കഴിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. അച്ഛന്റെ ചിത്രത്തിന് മുന്നിൽ നിറകണ്ണുകളോടെ കൈക്കൂപ്പി പ്രാർഥിച്ചു അച്ഛന്റെ കുഴിമാടത്തിലെത്തി അനുഗ്രഹം തേടിയാണ് ശ്രീലക്ഷ്‌മി കതിർമണ്ഡപത്തിലേക്ക് എത്തിയത്.
ശ്രീലക്ഷ്‌മിയുടെ വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേയാണ് കഴിഞ്ഞ മാസം 27ന് അർധരാത്രി നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ശ്രീലക്ഷ്‌മിയെ വിവാഹം കഴിക്കാൻ വടശ്ശേരിക്കോണം സ്വദേശിയായ ജിഷ്‌ണു നേരത്തെ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ശ്രീലക്ഷ്‌മിക്കും കുടുംബത്തിനും ഈ വിവാഹത്തിൽ താൽപര്യമുണ്ടായിരുന്നില്ല.
മറ്റൊരാളുമായി വിവാഹം നടത്താൻ സമ്മതിക്കില്ലെന്ന് ജിഷ്‌ണു അന്ന് തന്നെ വെല്ലുവിളിക്കുകയും ചെയ്‌തിരുന്നു. ഇതോടെ, ശ്രീലക്ഷ്‌മി മറ്റൊരു വിവാഹത്തിന് സമ്മതിച്ചതോടെ പ്രകോപിതനായ പ്രതി സുഹൃത്തുക്കക്കൾക്കൊപ്പം ശ്രീലക്ഷ്‌മിയുടെ വിവാഹത്തലേന്ന് വീട്ടിലെത്തി അതിക്രമം നടത്തുകയായിരുന്നു. ആദ്യം ശ്രീലക്ഷ്‌മിയുമായി വഴക്കിട്ട പ്രതികൾ, ശബ്‌ദം കേട്ട് ഓടിയെത്തിയ പിതാവ് രാജുവിനെ ആക്രമിക്കുകയായിരുന്നു.
സംഘർഷത്തിനും കൈയാങ്കളിക്കുമിടെ ജിഷ്‌ണുവിന്റെ സഹോദരൻ ജിജിനാണ് മൺവെട്ടികൊണ്ട് രാജുവിനെ അടിച്ചു വീഴ്‌ത്തിയത്. തലക്ക് അടിയേറ്റ രാജു നിലത്തു വീണു. പിന്നാലെ നാല് പേരും ചേർന്ന് രാജുവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ബഹളം കേട്ട് അയൽക്കാർ ഓടിയെത്തിയതോടെ ഇവർ ഇവിടെ നിന്ന് രക്ഷപ്പെട്ടു. രാജുവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ജിഷ്‌ണു, ജിജിൻ, ശ്യാം, മനുഎന്നിവരാണ് കേസിലെ പ്രതികൾ.
Most Read: രാജ്യം പ്രതീക്ഷയുടെ നെറുകയിൽ; ചന്ദ്രയാൻ-3 ഇന്ന് കുതിച്ചുയരും